മാനസാന്തരം
മാനസാന്തരം എൻ്റെ മനസ്സിനോട് പൊരുതി തളർന്ന ഉച്ചവെയിൽ പതിയെ താണു തുടങ്ങി. ഇനി പതുക്കെ അന്ധകാരം വന്നു നിറയാൻ തുടങ്ങും. ഉള്ളും പുറവും ഒരു പോലെ! പാടില്ല. എനിക്ക് വെളിച്ചം വേണം. മനസ് വല്ലാതെ വാശി പിടിക്കുന്നു. കുറച്ചു ദിവസമായി അകാരണമായ ഒരാവലാതിയുടെ ചുഴിയിലാണ് ഞാൻ. അകാരണമെന്ന് പറഞ്ഞാൽ ശുദ്ധനുണ! കാരണങ്ങൾ കൈവിരലുകൾക്കപ്പുറം നീണ്ടു കിടക്കുന്നു. ചുരുങ്ങിയ റബർ ബാൻ്റ് കഷണം പോലെ വീണു കിടന്ന ജീവിതത്തിൻ്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനാവാതെ വീർപ്പുമുട്ടുന്നു. വീർപ്പുമുട്ടലുകളിൽ ചിലതിനെ വെളുത്ത പ്രതലത്തിലെ കറുത്ത അക്ഷരങ്ങളായി നിരത്താൻ ശീലിച്ചതാണ്. എന്നാൽ ഇന്ന് ..... മടുപ്പാണ്. എല്ലാറ്റിനോടും! ഉള്ളിൽക്കിടന്ന് കലപില കൂട്ടിയ കാവ്യശകലങ്ങളെ കണ്ണുരുട്ടി ഭയപ്പെടുത്തി ഓടിച്ച് ഗൗരവത്തിൻ്റെ പാകമാകാത്ത മുഖംമൂടിയുമണിഞ്ഞ്.... ഇനിയുമെത്ര നാൾ??... പടർന്നു പിടിച്ച മഹാമാരിയ്ക്കിടയിലൂടെ മുഖം മറച്ച് കർമ്മ മണ്ഡലം തേടിയിറങ്ങിയ പകലുകൾ! ഭയാനകമായി നിറയുന്ന മൂകതയിൽ നിന്നും ഇടയ്ക്കിടെ ചുറ്റിലും ഉയർന്ന നിലവിളികൾ സപ്തനാഡികളെയും തളർത്തി. അവ അന്നത്തിനൊ മരുന്നിനോ ആയിരുന്നില്ല. വിടരാൻ തുടങ്ങിയ മൊട്ടുകളുടെ മാനത്തിനും ജീവനും വേണ്ടിയായി