കവിത

കുടൂംബം

സ്നേഹം അളന്നു കൊണ്ടിരിക്കെയാണ് 
ചില്ലു പാത്രം വീണുടഞ്ഞത്.
അളവുകള്‍ സംഖ്യയില്‍ കോര്‍ക്കാനായി 
പരതിയ പൊടി പിടിച്ച കാല്‍ക്കുലേറ്ററില്‍ 
തെളിഞ്ഞതും നിറയെ പൂജ്യങ്ങള്‍ മാത്രം
എന്നിട്ടും സെക്കന്റ് സൂചിയോടു മത്സരിക്കും 
മണിക്കൂര്‍ സൂചിയുമായി ക്ലോക്ക്.....
ടിക് ടിക് ശബ്ദത്തിനിടയില്‍
ഓര്‍മ്മകള്‍ ഞെരിഞ്ഞമരുമ്പോള്‍ 
വാളോങ്ങുന്നത് അക്ഷരങ്ങള്‍ ! 


വൃദ്ധവിലാപം
മക്കളു വലുതായപ്പോഴാണ് മാവു പൂത്തത്
പരിഭവമരുതല്ലോ
ഫലമത്രയും നല്‍കി മൂത്തവന്
അതില്‍ വിത്തെല്ലാം ഇളയവന്
തായ്ത്തടി അപ്പാടെ അരുമമകള്‍ക്കും
തണല്‍ പടിയിറങ്ങിയത് 
അപ്പോള്‍ മാത്രമാണ് ഞാനറിഞ്ഞത്
എങ്കിലും
ഉണങ്ങിയ മാവിലയാല്‍
വൃത്തിയാക്കിയ മോണകാട്ടി
ചിരിക്കാന്‍ ശ്രമിക്കാറുണ്ടിപ്പൊഴും


       ഞാൻ

മഞ്ഞുറഞ്ഞൊരു പുലർകാലം
ഞാനെൻ കനവുകളെ
കുഴി വെട്ടി മൂടി
സ്വപ്നങ്ങളും ചിന്തകളുമതിലമർന്നു.

അതിൽ മയങ്ങുമെൻ സ്വപ്നങ്ങളെ
വിളിച്ചുണർത്തുന്നവർക്കറിയുമോ
അതെന്റെ ആത്മാവാകുന്നു.

ഉയർന്നു വന്ന സ്വപ്നങ്ങൾ എന്റെ
ചുറ്റിലും നിറയുമ്പോൾ അതിൻ
ചിറകരിഞ്ഞീടരുതാരും

അതോ മടങ്ങി വന്ന കിനാവുകൾ
എന്നെ വീർപ്പു മുട്ടിക്കുമോ?
അപ്പോൾ എന്റെയീ പാഴ്ത്തടി
പോലുമെനിക്കന്യമാകില്ലേ?

മുറിവേറ്റ കിനാവുകൾ നിർത്താതെ
കരയുമ്പോൾ
അതിലലിഞ്ഞില്ലാതാകില്ലേ
എന്നിലെ ഞാനും ?


പുഞ്ചിരി

ഒരായിരം താരകമുദിച്ച പോലെ
നിന്‍ ചുണ്ടില്‍ വിരിഞ്ഞൊരാ പുഞ്ചിരി
ചുട്ടു പൊള്ളുന്ന മരുഭൂവില്‍ പെയ്തിറങ്ങിയ ചെറു മഴ പോലെ 
എന്‍ ഹൃദയത്തെ ആര്‍ദ്രമാക്കുന്നു
അവിടെ പൂക്കള്‍ വിരിയുന്നു
അറിയാതെ അറിയാതെന്‍ ചുണ്ടിലും 
എന്നാത്മാവില്‍ നിന്നും വിരിയുന്നു മന്ദഹാസം
പാല്‍മണം മാറാത്ത നിന്നധരങ്ങളില്‍
ആ പുഞ്ചിരി മായാതിരുന്നെങ്കില്‍!
കളങ്കമില്ലാതെയീ ചെറു പുഞ്ചരി 
മായാതെ നില്‍ക്കുമോ കാലാതീതമായ് ?


            സ്വപ്നം

കൊഴിഞ്ഞു വീണൊരെൻ
സ്വപ്നത്തിൻ നടുവിലൊരുവേള
ചിതലരിച്ചൊരെൻ ഹൃത്തടം നീറിയോ?
ഇറ്റു വീണൊരാ നീർത്തുള്ളിയാലിന്ന്
ഉയിർത്തെഴുന്നേറ്റുവോ
പുതു മുകുളങ്ങളായവ
 തളിർത്ത വള്ളികൾ
പൊതിഞ്ഞിടുന്നു പുതു സ്വപ്നമായന്തരംഗത്തെയാകവേ
ഒന്നുണർന്നു ഞാനൂതിയുണർത്തട്ടെ
ചാരം മൂടിയൊരാ സ്വപ്ന കണങ്ങളെ


ഇന്നിന്റെ പ്രണയം

കാലത്തിൻ പടിവാതിലിലൂടവേ മന്ദം
നടന്നു ഞാനെൻ പ്രണയം തിരഞ്ഞ്!
നിൻ കൈയിൽ പതിയിരിക്കുമാ-
സിഡു കുപ്പിയിൽ പ്രണയമായിരുന്നോ?
നിന്റെ പ്രണയമൊഴികൾക്കിന്നും
മണ്ണെണ്ണ തൻ(സു)ഗന്ധമോ?
ഹൃദയം പകുത്തു നൽകാത്തവളുടെ
ഹൃദയം പറിച്ചെടുത്തിന്നുനീ ഭ്രാന്തമായലറവേ
നിൻ കത്തിമുനയിലിറ്റു വീഴും 
ചുടുനിണം മുന്നിൽ തെളിയവേ
ചോദിപ്പു ഞാൻ ഏതോ കവിതൻ
തൂലികത്തുമ്പിലെ മായ യായിരുന്നുവോ പ്രണയം?
നാരിക്കു വേണ്ടിയടരാടുമൊരു
രാജകുമാരന്നു വർണ്ണങ്ങൾ
ചാർത്തിയോരക്ഷരങ്ങളെ പ്രണയിച്ച
ഞാനെന്നോ വെറുത്തു പോയെന്നോ
നൈർമല്യമണിയാത്ത
പ്രണയ വർണ്ണങ്ങളെ .

ഒരു വേതാളചിന്ത

ഇനിയും പുനർജനിക്കേണ
മെനിക്കിന്നൊരു വേതാളമായി.
സമസ്യകൾ നിറയുമിന്നിൻ മടിത്തട്ടിൽ ,
വിക്രമാദിത്യൻമാർതൻ വായടപ്പിക്കാൻ

നീതിയുമനീതിയും ധർമാധർമ്മവു-
മിഴപിരിക്കാനൊരു കഥയായ് 'ഇരകൾ' നിറയവേ
കാലത്തിൻ പിന്നിൽ മുഖം പൂഴ്ത്തി -
നിൽക്കുന്നു വിക്രമാദിത്യനും

വേണ്ടെനിക്കേതും ശാപമോക്ഷവും
പിഞ്ചു ബാലികതന്നൂർധ്വശ്വാസം നിറഞ്ഞൊരാ
ശ്രീകോവിലെന്നുള്ളിൽ ഭീതിയായ് നിറയവേ
ഉത്തരമേകാൻ കെല്പില്ലിന്നു കാലത്തിനു പോലും.


ജാഗ്രത..!

നാളെ കർഫ്യൂവാണ്
ഹർത്താലുപോലുഷാറാക്കണം !
വാഹനങ്ങളുടെ പരക്കം പാച്ചിലിനിടയിലൂടെ
ആരുടെയൊക്കെയോ തോളോടു തോളുരുമ്മി ഞാനും തുണി സഞ്ചിയുമായിറങ്ങി.
നിദ്ര വിട്ടെണീറ്റൊരാ ചന്തകളൊക്കെയും 
വിലപേശലിൻ തിരക്കിലമർന്നുപോയി
സ്റ്റോക്ക് തീരും മുന്നേ കൈക്കലാക്കണമെല്ലാം,
മാസ്ക്കുകൾ ദൂരെ വലിച്ചെറിഞ്ഞവർ ധൃതിയിലോടവേ
എവിടെയൊക്കെയോ
മുത്തച്ഛൻമാർതൻ ദീർഘ നിശ്വാസമുതിർന്നു .

കണിവെള്ളരി

കണിവെള്ളരികൾ പൂത്തൊരാ തീരത്ത്
വിഷു പക്ഷി തൻ മധു ഗീതമേറ്റ്
സ്വർണ്ണ താരകൾപ്പൊഴിയുന്ന
കൊന്നതൻ ചോട്ടിലെന്റെ
മഞ്ചാടി മണിച്ചെപ്പു ഞാൻ തുറന്നു.
എന്റെ മഞ്ചാടിമണിച്ചെപ്പു ഞാൻ തുറന്നു.

കുഴലൂതി ചിരിതൂകു മെന്നുണ്ണികണ്ണനെ
പട്ടുടയാട ചാർത്തി യലങ്കരിച്ചു.
പൊൻപ്രഭയേന്തി നിൽക്കും
മൺചിരാതൊക്കെയും
പൊൻ കണിയായേറെ തിളങ്ങി നിന്നു..
പൊൻ കണിയായേറെ തിളങ്ങി നിന്നു.

കൈ നീട്ടവുമായെൻ മുന്നിലണഞ്ഞൊരാ
മുത്തശ്ശിയമ്മയെ തൊഴുതു വണങ്ങിയേറെ
മാധുര്യമൂറും സ്നേഹ ചുംബനം നൽകി.
ഏറെ മാധുര്യമൂറും സ്നേഹ ചുംബനം നൽകീ...

തൂശനിലനിറച്ചുണ്ണാൻ വിളിക്കു
മെന്നമ്മതൻ പൊൻ കണിയായ് ഞാനൊരുങ്ങീ
പട്ടുപാവാടയും വെള്ളിക്കൊലുസുമായ്
തൊടിയിലെ കൊന്നച്ചോട്ടിൽ
മഞ്ചാടി മണികൾ ഞാൻ കാത്തു വച്ചു.
മഞ്ചാടി മണികൾ ഞാൻ കാത്തു വച്ചു.


കൊറോണക്കാലം

കടലിനക്കരെ കാണാമറയത്ത്
മഹാമാരി തൻ പെരുമഴയിലേകനായ് 
ഉഴറും പുത്രനെയോർത്താധിയാലിന്നു
പുളയുന്നെൻ മനം
അടഞ്ഞ വാതിലിന്നകത്തിരുന്നെ
രിഞ്ഞു തീരുമമ്മ തൻ ഗദ്ഗദം.
തലയ്ക്കു മീതെയായ് ചിരിക്കും കൊറോണകൾ
വിഷമയമാക്കിയെൻ സ്വപ്നങ്ങളത്രയും
തിരികെയെന്നുണ്ണി വരുന്നതും കാത്ത്,
ചോർന്നൊലിക്കും കൂരയിലേകയായിന്നു
തൊഴുകൈയോടെ ഞാൻ 
വിറച്ചിരിക്കുന്നു.


മൗനം
അധികാരത്തിൻ ചങ്ങലക്കണ്ണികളാൽ
എന്നോ ഞാനവളെ നിശബ്ദയാക്കി.
മൗനമതത്രയും കണ്ണിൽ നിറച്ചവളെയ്ത കൂരമ്പു നോട്ടത്തെയവഗണിച്ചു.

ഉറഞ്ഞ മൗനമക്ഷരങ്ങളായ് പിറക്കവേ
അസ്വാതന്ത്ര്യത്തിൻ ചങ്ങലകളവളറുത്തു മാറ്റവേ
ചാട്ടുളികളായവളുടെ അക്ഷരക്കൂട്ടെൻ
ഹൃദയം പിളർത്തവെ, 
എൻ പ്രണയമെന്നോ മൗനിയായതുമറിവു ഞാൻ


വിരഹം
വിരഹത്തിൻ കനലുള്ളിലാളുമ്പോഴും
നിന്നോർമ്മതൻ കുളിർ തെന്നൽ തഴുകുന്നുവോ
എൻ ഹൃദയം നിനക്കേകി നിൻ കൺകൾ ഞാനണിഞ്ഞെ-
ന്നുമെൻ വാൽക്കണ്ണാടിയിൽ
ഞാൻ പ്രണയിച്ചൊരാനന്ദം നീയറിയും നാളെയെ
കിനാക്കണ്ടു, നമുക്കായ് തളിർക്കുന്ന മുന്തിരിവള്ളിയെ നോക്കിയിരിപ്പു ഞാനേകയായ്..
ഞാൻ തീർത്ത താജ് മഹാലിലണയുവതെന്നു നീ


നീർമിഴികളിൽ നിഴലിക്കുന്നത്.

കൺകോണിലൂറിയ തുള്ളിയെ
തടഞ്ഞു നിർത്തുവാൻ പരിശ്രമിപ്പു ഞാൻ
തിളങ്ങും തുള്ളികൾ ചിരിച്ചുനിൽക്കണം
വിരിഞ്ഞ മാറുമായ് രണാങ്കണത്തിലായ് പിടഞ്ഞു വീണൊരാ
ധീരനാമവനെയോർത്തഭിമാനത്തോടെ തിളങ്ങേണമീ തുള്ളി
അതിർ കാക്കുവാനായ് നീ പോയരാ
നേരമുതിർത്തതില്ല ഞാൻ മിഴിയിണകളും
തുടിച്ചു നിൽപ്പൂ നീയെൻ മിഴിയിണകളിൽ
മരണമില്ലാത്ത നിൻ സ്മൃതികളും ഹൃത്തിൽ

വിശപ്പ്
ഭോജനം തന്നൊരാലസ്യത്തിൽ
അക്ഷരങ്ങൾ ചേർത്തു പഠിക്കുന്ന ബാല്യം
അർത്ഥമറിയാതെ തുറിച്ച് നോക്കുന്നു - വിശപ്പ്.

ഉമ്മറക്കോലായിൽ ചാരുകസേരയിൽ
വിശപ്പും ഭുജിച്ചക്ഷരത്തെ തുറിച്ചു നോക്കിയ കാലത്തിൻ ഓർമ്മയിൽ നെടുവീർപ്പുതിർക്കുന്ന വാർദ്ധക്യവും

സ്വപ്നാടകർ

തിരിച്ചുകിട്ടാത്തതൊക്കെയും
മനതാരിലെ സങ്കല്പ ലോകത്തിൽ
തിരയുന്ന ജീവിതം!
അലതല്ലും മനമൊന്നടങ്ങി
യൊഴുകുന്നതെന്നുമീ സ്വപ്നത്തിൻ പൂഞ്ചിറകിൽ.
നിറമുള്ള സ്വപ്നങ്ങൾ നെയ്തിട്ടുമിന്നു 
ഞാൻ വഴിയറിയാതിരുട്ടിലലയുന്നു!
എൻ സ്വപ്നങ്ങൾ ചുട്ടെരിച്ചവർ വാഴുന്ന
സൗധങ്ങളെന്നെ നോക്കിച്ചിരിപ്പൂ..
പതിയെ എൻ കിനാക്കളും പൊടിഞ്ഞുതിരാൻ തുടങ്ങവേ,
കളഞ്ഞു പോയെൻ്റെ മനസ്സ്,
എന്നിന്നറിഞ്ഞു വിതുമ്പൂ നിശബ്ദമായ്.!

നീഹാരബിന്ദു

ഉദിച്ചുയർന്നോരരുണ രശ്മിയിൽ
തിളങ്ങി നിന്നു നീ മോഹിനിയായി.
നിന്നെ പുൽകുവാനോടിയണഞ്ഞ
ബാല്യത്തിനു കൺകളിൽ നിരാശതൻ നീഹാരബിന്ദു തെളിച്ചു
മണ്ണിനെ പുൽകി നീ നിർവൃതിയടഞ്ഞുവോ
പിന്നെയും പുൽക്കൊടിത്തുമ്പിൽ ചിരിക്കുവാൻ
ഇന്നീ മണ്ണിലലിഞ്ഞങ്ങിറങ്ങിയോ!
നീയാം നീഹാരബിന്ദുവിനെ കാത്തു
നിൽക്കയാണിപ്പടിവാതിൽക്കലിന്നു ഞാൻ.

മനസാക്ഷി

തണുത്തുറഞ്ഞൊരു വെളുപ്പാൻ കാലത്ത്
ഇടവഴികൾ താണ്ടി ഞാനണയവേ
എൻ സിരകളിലൊഴുകിയ രക്തവും 
നിശ്ചലമായൊരാ കാഴ്ചയ്ക്കു സാക്ഷിയായന്ന്
മനസാക്ഷിയില്ലാത്ത കാട്ടാളരന്നു
ചുഴറ്റിയെറിഞ്ഞാ 
കുരുന്നു പൂവൊന്നിനെ !
മരവിച്ചൊരെൻ മനസാക്ഷിയെ മെല്ലെ
ഞെരിച്ചമർത്തി ഞാനെൻ
മുന്നിൽ നിറഞ്ഞ നോട്ടുകൂമ്പാരത്തിൽ മയങ്ങീ.
കാലം തൊട്ടുണർത്തിയൊരെൻ
മനസാക്ഷിക്കു 
മുന്നിലുത്തമില്ലാതൊരു
പാപിയായ് ഞാനലയുന്നു.

മുകുളം
പലനാളുകളായി മണ്ണിൻ
വിരിമാറിൽ തപം ചെയ്തുണർന്നു,
പുതുമുകുളങ്ങളായവ
സൂര്യാംശു തേടവേ,
അറിയാതെ പോലും നിൻ ചരണങ്ങളാലേ മെതിച്ചീടരുതതിൻ
സ്വപ്നങ്ങളൊക്കെയും....
ഒരു പൊൻപുലരിയിൽ വിടർന്നു വിലസുന്നൊരാ
കുഞ്ഞു ചെടി നാളെ താങ്ങായി മാറിടാം



മഴനൂലിൻ തന്ത്രികൾ മീട്ടുന്ന താരാട്ടിലൊരുവേള
എൻ മിഴി നിദ്രയെ പുൽകവേ,
തൊട്ടുണർത്തിയാ മഴത്തണുപ്പെന്നെയും
അനുവാദമില്ലാതകത്തു വിരുന്നെത്തും
തുള്ളിയെയേറ്റ പാത്രം കവിഞ്ഞല്ലോ!


ഒരു കുഞ്ഞു പാട്ടുമായ് വിരുന്നുണ്ണാനെത്തുമാ
കിളികളെ നെഞ്ചേറ്റി താരാട്ടിയും
കുളിരുമായെത്തുമാ മാരുതൻതന്നോടു
മന്ദമായ് നടനമാടിച്ചിരിച്ചും
നയന മനോഹര കാഴ്ചയായ് വാഴുമെൻ
വയലുകളെവിടെത്തിരയേണ്ടു ഞാൻ?
വരണ്ടങ്ങുണങ്ങീടുമെൻ മനം പോലുമാ
ഹരിതാഭയില്ലാത്ത ഭൂമിതന്നിൽ !
കൊണ്ടുപോയില്ലേതു ചോരനുമറിവു ഞാൻ,
എന്നെയും നോക്കിയിരിപ്പുണ്ടിരുട്ടിലായ്
ഒരു പുനർജന്മം കൊതിച്ചവളും


ഉള്ളം തുടിച്ചു മദിച്ചു നടന്നു നാം
സർവ്വാധികാരിയായ് വാഴും നേരം
ഒരു മഹാമാരി തൻമഴപ്പെയ്ത്തിലായാകെ
നനഞ്ഞു വിറച്ചു പോയി.
വിധിയെന്ന് കേണു നാം 
പതറിയല്ലോയിന്ന്, ഇല്ലായ്മയെന്തെന്നറിഞ്ഞുമെല്ലെ!
വിധിയായി വന്നു ഭവിച്ചതിനെയോർത്തോർത്ത്
വിങ്ങുന്ന മനവുമായകന്നിരിപ്പൂ


അരുതു പോകരുതാ വഴിയോമലേ

ചെന്നായ്ക്കളുള്ളോരുൾക്കാട്ടിലേക്കു നീ

ചോരയൂറ്റിക്കുടിക്കുമവയുടെ ഭീതിതമാം

കഥപാടിയുറക്കിയെൻ മുത്തിനെ

കൊടിയ ദാരിദ്യത്തിൻ കരിനിഴൽ

വീഴ്ത്താതെ, പശിയറിയാതെ

വളർത്തുവാനല്ലയോ പോയതിന്നു

ഞാൻ പൂക്കളിറുക്കുവാൻ

ശോണിതമാം നയനങ്ങൾ തീർത്ത തീ നാളങ്ങളി

ലെന്റെ കുടിലും ചുവന്നുവോ

കുഞ്ഞിളം ചുണ്ടുകളിൽ കാമത്തെ കണ്ടു

പിഞ്ചു ബാല്യത്തിൻ പുഞ്ചിരി മായ്ച്ചുവോ

കൂർത്ത നഖമുനകളിൽ ജീവൻ പിടയവേ

മുക്കുറ്റിയിലകളിലുമിറ്റു വീഴുന്നു ചെഞ്ചായം

അവളുടെ വിവർണ വദനത്തിലേ-

ക്കരിച്ചെത്തുമുറുമ്പിൻ കൂട്ടവും!

നീ പാതിവരച്ചൊരാ ചിത്രമെന്തോ മൊഴിയുന്നു

നിൻ കുഞ്ഞുടുപ്പുകളുമായലമാര വിതുമ്പുന്നു

നിൻ പദനിസ്വനമില്ലാതെയങ്കണവും

ഉത്തരമില്ലാതെയമ്മ മനം കേഴുന്നു

ഹൃദയം തകർന്നമ്മതൻ

കൺകളിരുട്ടിനെ പുൽകവേ

ക്യാമറക്കണ്ണുകൾ വെളിച്ചം വിതറുന്നു

ചുറ്റിനുമുയരുന്നു ദീർഘനിശ്വാസവും

കൊടിയ വേദനയാൽ നീറുമമ്മ 

തന്നശ്രുധാരയ്ക്കിന്നെന്തുത്തര

മേകുവാൻ കെൽപ്പുണ്ടു കാലമേ ?

ഇരകളൊരു തുടർക്കഥയാകവേ


നിഴൽ
സുഖ ദു:ഖങ്ങൾ നിറഞ്ഞൊരെൻ
ജീവിത സരണി തന്നന്ത്യത്തിലൊരു വേള
കാലിടറവേ പകച്ചു ഞാൻ ഊന്നുവടിതിരയവേ
നിഴലായി നിന്നവർ, നിഴലിൽ വളർന്നവർ
എല്ലാമന്യമാമോർമ്മയായ് മാറുന്നു.
ഒരു ഗദ്ഗദമെന്നുള്ളിൽ മുളയ്ക്കവേ
അറിയുന്നു ഞാൻ - എൻ നിഴലിന്നേറെ വളർന്നന്ധകാരം കൊതിക്കുന്നു.


പോരാളി

രണാങ്കണമുണർന്നൊരിന്നിൻ്റെ മുറ്റത്ത്
ഇരുൾ തേടിയലയുന്നവരറിയുന്നുവോ
പോരാളിയാണ് ഞാൻ.....
ആതുരസേവനമാകുമെന്നങ്കത്തട്ടി-
ലടരാടുമെൻ സേനയും ഞാനും!
ലോകം വിറങ്ങലിച്ചെൻ മുന്നിൽ കരയുന്നു
മാനവകുലം മുച്ചൂടും മുടിക്കുമെ-
ന്നുച്ചത്തിലലറുമെതിരാളിയാം വൈറസ്!
ത്യജിക്കേണമിന്നെൻ സുഖ- 
മെല്ലാമൊരു പോരാളിയാം ഞാൻ
മറക്കേണമെൻ പിഞ്ചോമനതൻ പിൻവിളിയും
അടക്കേണമുദരത്തിൽ മുഴങ്ങും
 വിശപ്പിൻ വിളികളും....
വീരമൃത്യുവല്ലെൻ്റെ ലക്ഷ്യം
അടരാടിടും ഞാൻ കോവിഡെൻ മുന്നിൽ അടിയറ വോതും വരെ.


#കവിതാരചനമത്സരം
#വഴിയറിയാത്തനിലാപക്ഷികൾ

ഓർമ്മകളിലെയൂടു വഴികളടഞ്ഞവർ...
എരിയുന്ന വയറും പൊരിയും മനവുമായ്
ഏതോ വിജനതയിലലിയാൻ കൊതിപ്പവർ
വഴി തേടിയലയുന്ന നിലാപക്ഷികൾ!

ഇരുളിലലിഞ്ഞൊരു രോദനത്തിന്ന-
വശേഷിപ്പായ് വളർന്നൊരാ ബാല്യം 
കൊതിച്ചതും പൂനിലാവതിൽ
തിളങ്ങുമാ താരകക്കൂട്ടത്തെ.

വഴിയറിയാതുഴലുമാ കിളികൾക്കു കാവലായ്
കാലമിന്നാരെയോ തിരയുന്നു!
കരിപടർന്നൊരന്തരംഗങ്ങളിൽ
നിറനിലാവിൻ അറിവു പടർത്തുവാൻ..

വിധി തുന്നി നൽകിയ കീറലുകളത്രയും
പിഞ്ഞിപ്പറിഞ്ഞു പോകാതെ കാക്കുവാൻ
ആലംബമില്ലാതെ തേങ്ങുമാ മക്കൾ തൻ
കണ്ണീരു പോലും കറുത്തു പോകുന്നുവോ?

കലിയുഗം

കലിയുഗമെന്നോമനപ്പേർ ചൊല്ലി
കാലത്തെ കൂട്ടിലടച്ച മർത്യർ
കലി ബാധിച്ച മനസ്സുമായ് ചുറ്റും
കലി തൻ കോലം തുള്ളിടുന്നു.

തെരുവിൽ പിടയുന്നു പിഞ്ചോമനകളും
അശരണരായലയുന്ന വൃദ്ധജന്മങ്ങളും
ദുരമൂത്തരിഞ്ഞു വീഴ്ത്തുന്നതും
സഹോദര രക്തവും ജീവനും

ഉളളിൽ നുരയുമിരുട്ടിൽ തുഴയുന്നു
അഹന്ത തൻ വള്ളത്തിലേറി...
വെട്ടിപ്പൊളിച്ചു നിരത്തുന്ന-
തമ്മയാം ഭൂമി തൻ മാറും..
ജീവനുവേണ്ടി കേഴുന്നു പുഴകളും,
മാനം തൊടാൻ നിന്ന മല നിര താനും

കാലത്തിൻ കണ്ണും നിറഞ്ഞൊഴുകീ,
ചുറ്റും പരന്നു വിഷമഴ!
മഹാമാരിയിൽ എന്തിനോ കേഴുന്നു മർത്യൻ
കാലം കലികാലമയ്യോ...

സൂര്യനുംതിരമാലയും

മാനത്ത് മിന്നിത്തിളങ്ങുമെൻ തോഴനെക്കണ്ടു കുളിർന്നമനവുമായ്,
ഒട്ടൊരു ലജ്ജയാൽ ഞാനിരിക്കേ...
തീരങ്ങളെൻ ചിരി ഏറ്റുവാങ്ങി...

നിന്നരികിലണയാൻ കൊതിച്ചേറെ
 ഉയരെപ്പറക്കുമെൻ നീർമണിത്തുള്ളികൾ
ചിറകു തളർന്നു പിടഞ്ഞു വീണു!
വിടവാങ്ങിയ യകലുവാനാകാതെ നിൻമുഖം
എന്നെ സിന്ദൂരം ചാർത്തിയകലുമാസന്ധ്യയിൽ
തീരങ്ങളിൽ തലതല്ലിക്കരയുമെൻ മുന്നിലായ്
ഒരു പുതു പുലരിയായ് നീ വരില്ലേ?


കരളലിയും രോദനമുയരുന്നു ചുറ്റും
പ്രാണനായ് പിടയുന്നു ജീവനുകളും
താണ്ഡവനൃത്തമാടി പ്രകൃതീശ്വരിയും!
ദുരന്തം കവർന്നോരമ്മയെയോർത്തു
കരയും കുരുന്നും പൊന്നോമനയ്ക്കായ് 
കേഴുന്നൊരമ്മയും 
വാക്കു ചൊല്ലിക്കരയുവാനാവാതെ
വാലു വീശിക്കരയുവോരും
അഭയമില്ലാതുഴറവേ....
ജാതി ചോദിച്ചലറിയോർ,
പല വർണ്ണ കൊടികൾക്കു കീഴെ നിരന്നവർ,
മതഭ്രാന്തുമായ് അലഞ്ഞവർ
എല്ലാം നന്മതൻ നിറകുടമായി,
ഒരമ്മ തൻ മക്കളായ് പൊരുതുന്ന കാഴ്ച തൻ
സ്നേഹത്തിൻ മുന്നിലായ്
തല താഴ്ത്തിടും പ്രകൃതിയും

കടമ

എൻ കടമകളൊക്കെ കടം കൊടുത്തിന്നു ഞാൻ
ബന്ധത്തിൻ നൂലിഴ തിരഞ്ഞു ചെന്നു
തേഞ്ഞു പൊട്ടുവാൻ വെമ്പുന്ന കണ്ണികൾ
വിളക്കിയൊരുക്കുവാൻ വൃഥാ ശ്രമിപ്പു ഞാൻ!

എന്നവകാശങ്ങളെ സ്തുതിച്ചുപാടിയോർ
ഓരോ വഴിയേ തിരിച്ചു പോയി.
ഇന്നീയനന്തമാം വീഥിയിലേകനായ്
എന്തിനോ വേണ്ടിത്തിരഞ്ഞു ഞാനും!

യവനിക
കൈപ്പിടിയിലാക്കണം
മുന്നിലെ സർവ്വവും...
അധികാരമഞ്ചത്തിലാടി
യീനാൾവഴി മധുവൂറുമോർമ്മയായ് മാറ്റിടേണം
കണ്ണിൽ പടർന്ന മഷിയുടെ കലക്കിൽ
മങ്ങിടുന്ന ചില ദ്യശ്യങ്ങളോർക്കാതെ
അരങ്ങിലാടിത്തകർക്കണം
നേരമില്ലെനിക്കേതും, ചുറ്റിലുയരും
വിശപ്പിൻ വിളികേൾക്കുവാൻ
നേരമൊട്ടുമില്ലല്ലോ നിൻ കണ്ണീർ തുടക്കുവാൻ
തിടുക്കമോടോടിന്നു ഞാനിന്ന്
കാലയവനികയ്ക്കുള്ളിൽ മറയാൻ


ഉയിർത്തെഴുന്നേൽപ്പ്

ചാരം മൂടിയ കനൽക്കട്ടകളെ
ഊതിയൂതി പൊലിപ്പിച്ച്
തൻ സ്വത്വമെന്തെന്നോതവെ
ഉയിർത്തെഴുന്നേൽക്കുവർ
കലി തൻ കാലനായവതരിക്കും

1. വാത്സല്യം

എത്ര പകർന്നാലുമുറവ വറ്റാത്തൊരാ
വാത്സല്യതേൻ ചൊരിയുമമ്മ.
നെരിപ്പോടിലമരുന്ന നാൾ വരെ
കെടാവിളക്കായമ്മ കാക്കുന്നു,
അപഹരിക്കാനാവാത്തൊരീ നിധിയെ!

2 .ജീവിതം
ജീവിതം.... എരിയുന്ന കനലായ്,
ആഹ്ലാദത്തിരയായ്,
കണ്ണീർക്കടലായ്,
 കടത്തിണ്ണയിൽ; സൗധങ്ങളിൽ
പിശാചായ്, കൈത്താങ്ങായ്
പല വർണ്ണങ്ങൾ തൂവുമൊരു നീർക്കുമിള പോലെ.

3.മുഖം

ചായങ്ങൾ തേച്ചു മിനുക്കി വെടിപ്പാക്കി
പുഞ്ചിരി തൻ മേലാപ്പു മണിഞ്ഞ്
എൻ മുന്നിലണഞ്ഞ നിൻ മുഖശോഭയ്ക്കു പിന്നിലായ്
വിളറിയ മനം കേഴുന്നതറിവു ഞാൻ


അച്ഛന്‍
സുഖമെഴുമോർമ്മയായ്
നിൻ വദനാംബുജം
എന്നുള്ളിലെന്നും
വിടർന്നു നിൽപ്പൂ
കുഞ്ഞിളം കാലുകളിടറാതെ
കാത്തു, ജീവിത പാത തെളിച്ചു തന്നു...
അമ്മയേക്കാൾ ഞാൻ സ്നേഹിച്ചൊരച്ഛൻ്റെ ഓർമ്മതൻ മഴയിൽ കുതിരുന്നു ഞാൻ

എരിയും വയറിലേക്കാവോളം രാഗങ്ങൾ 
നിൻ മധു സ്വരം
ചേർത്തു പകർന്നു തന്നു
സംഗീത സാഗര തീരത്തെൻ
കൈപിടിച്ചെന്തോതിരഞ്ഞു
ഏതോ പാട്ടിൻ പല്ലവി പോലെന്നച്ഛൻ്റെ ഓർമ്മകൾ മനതാരിലെന്നും നിറഞ്ഞു.

എൻ മുന്നിൽ നിറദീപമായിപ്പൊലിഞ്ഞതും നീയേ
എന്നുള്ളിൽ എരിയുന്ന ജീവനും നീയേ
ഗാനാമൃതത്താൽ ഞാൻ നിത്യവും പൂജിക്കും
എൻ ഗുരുനാഥനാമെൻ പിതാവെ
അർപ്പിച്ചിടുന്നു ഞാനെന്നുമീ ഓർമ്മയിൽ
അശ്രു ബാഷ്പാഞ്ജലി മാത്രമല്ലോ

അവൾ എന്നും അടിമ
അവൾ എന്നും അടിമ
അവളുടെ രാവും പകലും
അളന്നത് നിൻ്റെ നാവുകൾ തന്നെ.
അവളുടെ കാലിലെയദൃശ്യമാം
ചങ്ങലകിലുക്കി ചിരിച്ചതും നീ തന്നെ
അവളുടെ ചിന്തകളിൽ കരിനിഴൽ പടർത്തി
വിഷം ചീറ്റിടാനും നീ മറന്നില്ല
പുഞ്ചിരി പുതച്ചവൾ നടന്നടുത്തപ്പോഴും
ദംഷ്ട്രകളൊളിപ്പിക്കാൻ
വൃഥാ ശ്രമിച്ചതും നീ.
എങ്കിലുമറിക നീ കുനിഞ്ഞ ശിരസ്സൊന്നുപൊങ്ങിയാൽ
അനുഭവജ്വാലയായുമാ കൺകൾക്കു
മുന്നിലൊരു ഭസ്മമാമന്നു നീ
അവൾ അടിമയായിരുന്നു!
സ്നേഹത്തിനു മാത്രം...

ചിങ്ങപ്പെണ്ണിനോട്

ശ്യാമയാം കർക്കിട രാവുകളകലുമ്പോൾ
മന്ദം വിരുന്നെത്തി ചിങ്ങപ്പെണ്ണ്
ചിന്നിത്തെറിച്ച പൂമഴതുള്ളികൾ
മുത്തുകളായിത്തിളങ്ങി നിന്നു
നീ വരുമ്പേഴേതോ സുഖമെഴും
ഗന്ധമെൻ ഹൃദയത്തെയാലോലമാട്ടിടുന്നു
നറുമഞ്ഞു തുള്ളികൾ ഇറ്റുവീഴും
ഇളം പൂക്കളെൻ മുറ്റത്തെപ്പുണർന്നുവല്ലോ
ഊഞ്ഞാലാട്ടവും പാട്ടും കളിയുമെൻ
മനതാരിലാകെ നിറഞ്ഞുവല്ലോ
തൂശനിലയിൽ നിറയും മധുരങ്ങൾ
ഓർത്തു ഞാൻ കോരിത്തരിച്ചുവല്ലോ
ആധി പെരുത്തൊരറുതിക്കാലത്ത്
പാടുമെന്ന നിൻ പുണ്യ ഗാനം
എന്നെന്നുമീ ചിങ്ങപ്പുലരിയോടൊത്തു
കളിപ്പാനേറെ കൊതിപ്പു ഞാനും

തമസ്സ്

തമസ്സാണു ചുറ്റിലും
കട്ട പിടിച്ചീടുന്നു...

കൈത്തിരികളായിരം 
നീളുമ്പോഴലിയുമാ തമസ്!

എങ്കിലും മനതാരിലുയരു-
മിരുട്ടകറ്റാനാവാതെ
പുളയുന്ന ലോകം 
ഇമചിമ്മിത്തുറക്കുന്നു


സ്വപ്നം

വഴിതെറ്റി വന്നൊരു കാറ്റിൻ്റെ കൈകൾ
മിഴിയിലെ സ്വപ്നങ്ങൾ കട്ടെടുത്തു
സ്വപ്നം തിരഞ്ഞു ഞാനാവഴിയീവഴി
വ്യഥിതയായ് ഏകയായലഞ്ഞിടുന്നു

ഒരു ചെറു മഴപ്പെയത്തിനൊപ്പമുയരുന്നൊരാ
തേങ്ങലിൽ ഞാനും വിറങ്ങലിച്ചു!
കൂരിരുൾക്കാട്ടിലെ മുൾപ്പടർപ്പൊന്നതിൽ
പൊടിഞ്ഞു കുതിരുന്നതെൻ സ്വപ്നമല്ലോ

ചോരകിനിയുന്നൊരാ സ്വപ്നശകലങ്ങളെ
കൂട്ടി വച്ചിന്നു നിറം പകർന്നൂ
വീണ്ടുമെൻ ഹൃത്തടത്തിലുറക്കി
അവിടെയൊരു നാമ്പു കിളിർത്തിടുന്നു...
ചോരനെ കാട്ടാതെ കാത്തിടേണം

മഷിത്തണ്ട്

പലയിടങ്ങളിൽ പിറവി കൊള്ളുന്നൊരാ

അക്ഷര കൂട്ടുകൾ വേരിലേറ്റി

സപ്ത വർണ്ണങ്ങളും ചേർത്ത് മെല്ലെ,

സിരകളിലുടെ  ഉയർത്തിടുമ്പോൾ

ഏറ്റുവാങ്ങീടുവാനിരുകൈയ്യുമായ്

നിൽപ്പതുണ്ടല്ലോ ഇലകളെല്ലാം.

ചെറുകാറ്റിലിളകിയാടിച്ചിരിച്ച്

ഉലകിനെ കാട്ടുമിലകളെല്ലാം

പൊഴിയാതിരിക്കട്ടെ എന്നുമെന്നും.

സൂര്യംശു മെല്ലെ തഴുകിടുമ്പോൾ

ബാഷ്പമായ് മാറുന്നൊരക്ഷരക്കൂട്ടുകൾ

മാനം മുട്ടെ പറക്കുന്നത് കണ്ട്

നിർവൃതിയടയുമീ മഷിത്തണ്ട് .

അമ്മിക്കല്ല്

ഒരു കാലമുണ്ടായിരുന്നെനിക്കും
തറവാട്ടമ്മയെപ്പോലെ ഞാൻ വാണ കാലം!
അമ്മയെപ്പോലെന്നെ പൂജിച്ചവളെന്നും
എൻ തന്ത്രികൾ മീട്ടിയിരുന്നു നിത്യം!
പകരം ഞാനവളോടോതിയ മന്ത്രം;
നെഞ്ചിൽ ഉരുളും കനത്തെയും 
തൂവലായ് കണ്ടൊന്നു പുഞ്ചിരിക്കാൻ!
അവൾ തൻ കണ്ണീരുപ്പു ചേർത്തരച്ചു
ഞാനെൻ ഹൃദയിലെൻ തൊഴിയെ ചേർത്തിരുത്തി..
അവളുടെയുടയാടകൾ നിറം മങ്ങി,
ജരാനരകളവളെ വിഴുങ്ങിടുമ്പോൾ,
അവളെപ്പോൽ ഞാനുമീ ചുമരുകൾക്കുള്ളി
ലൊരു കോണിലേകയായ് 
പദസ്വനം കാതോർത്തിരുന്നിടുന്നു.

ബാല്യം
ഓർമ്മ തൻ മണിച്ചെപ്പിൽ
പൊൻ നൂലിൽ കൊരുത്ത
മണിമുത്താണെന്നുമെൻ ബാല്യകാലം
സുഖമൂറുമോർമ്മയിൽ കുതിരുന്നു 
ഞാനാ മണിച്ചെപ്പു തുറന്നിടുമ്പോൾ!
ജീവിത മാറാപ്പുകേറാത്ത
മുതുകിലായ് കൈ ചേർത്തു
നടന്നൊരാ സൗഹൃദങ്ങൾ!
മണ്ണപ്പം ചുട്ടു വിളമ്പിയിലകളിൽ
കാപട്യമൊട്ടും പുരണ്ടിടാതെ.
വക്കു പൊട്ടിയ സ്ലേറ്റിൽ
കുറിക്കുന്നതൊക്കെയും
മായ്ച്ചു ചിരിക്കും കുറുമ്പനെയും
ചേർത്തണച്ചു നടന്ന വഴികളിൽ തേനൂറും കനവുകൾ പൂത്തിരുന്നു.
പാതിമയക്കത്തിൽ കൈവിട്ട സ്വപ്നം
പോൽ കൈയെത്താ ദൂരെയായ് കൈ വീശിയകലുമാ
ബാല്യത്തെ നോക്കി
മിഴിനീരുണങ്ങാതെ നിൽപ്പു ഞാനും

ആയോധനം

അങ്കക്കളത്തിലെ മെയ്വഴക്കത്താലേ
അതിശയം തീർത്തും രുധിരമുതിർത്തും
നടനമാടുന്നൊരായോധന വിദ്യ!

മലയാണ്മതൻ സംസ്കാര വേദിയിൽ
മുടിചൂടാമന്നനായ് എന്നും വിലസിടും;
മറവിതന്നാഴങ്ങൾ മാടിവിളിക്കിലും!

ഗോമാതാവ്

പൊള്ളുന്ന ചൂടിലെന്നുള്ളം തണുപ്പിക്കാൻ
തെളിനീരു പുഴയൊന്നും കാൺമതില്ല.
നീണ്ടു പരന്നു കിടപ്പതുണ്ടേറെയും
വിഷ നിഴൽ വീണു കറുത്ത നീരും.

പച്ച പിടിച്ചൊരാ, പാടങ്ങളൊരു
കോണിലൂറിച്ചിരിക്കും മനവുമായി
കോൺക്രീറ്റു കാടുകൾ താണ്ടുന്നു ഞാനുമെൻ
വ്യഥിതനാം യജമാനനൊപ്പമായി

പുല്ലാങ്കുഴൽ നാദമല്ലിതുയരുന്നിതെങ്ങും
യന്ത്രത്തിൻ ഗർജ്ജനം മാത്രമല്ലോ!
ഏറെ വെളുത്തൊരാ പാലു ചുരത്തണം
കരിമ്പടം ചാർത്തും പുകയ്ക്കു കീഴെ!

ശാസ്ത്രം

യാഗാശ്വമായി കുതിക്കുമാ
ശാസത്രങ്ങൾ, തല്ലിയുടച്ചിടുമന്ധവിശ്വാസങ്ങൾ 
കൂട്ടി വിളക്കി പണിയുന്നു വീണ്ടുമാ
മർത്യൻ്റെയുള്ളിലെ ശ്രീകോവിലിൽ!

ശസ്ത്രങ്ങളില്ലാതെ പൊരുതണമിന്നും
 അറിവിൻ്റെ തിരികൾ തെളിച്ചു തന്നെ.
വക്കു പൊട്ടിയ ശാസ്ത്ര ക്കുടുക്കകൾ
തേച്ചുമിനുക്കി പുതുക്കിടേണം.
അതിൽ വേവുമന്നവും വെള്ളവു-
മുണ്ടു വളരേണം പുതുനാമ്പുകൾ
അറിയുവാനേറെയുണ്ടെന്നറിയണം
അറിവുകൾ തൻ കടലാഴങ്ങളിൽ.

ഒറ്റമുറി

അഴിഞ്ഞുവീഴും കപടമുഖം മൂടികൾക്കിപ്പുറം
ഏകനായ് തേങ്ങുന്നു ഞാനീ ചുവരുകൾക്കുള്ളിൽ...
താതൻ്റെ ഗന്ധം വഹിക്കുമിരുൾ മുറി..
എനിക്കായ് തുറന്നതു നിയതിയോ കാലമോ?

അകന്നു പോകുന്നു സൗഹൃദ സ്വരമത്രയും!
അഴിഞ്ഞു പോകുന്നു ബന്ധങ്ങൾ തന്നെയും!
ശകടം തകർത്തൊരെൻ ദേഹത്തിലെരിയും
വ്രണങ്ങൾ കണ്ണീരാൽ പഴുക്കുന്നു...

ഒറ്റമുറിക്കുള്ളിൽ കനം തൂങ്ങും നിശബ്ദത
എൻമനോവേദനതന്നാഴമളക്കവേ,
മൽപ്രാണനൂട്ടി വളർത്തിയ പിതാവിൻ്റെ
ഓർമ്മയിൽ കുതിരുന്നു പാപബോധത്തിൽ ഞാൻ

മനം മടുപ്പിക്കും മരുന്നുകൾ തൻ ഗന്ധ-
മസഹ്യമെന്നോതിയ പ്രിയതമയ്ക്കായി,
പഴമയെ നോക്കി ചിറി കോട്ടിയ ബാല്യത്തിനായി
ഇരുട്ടിലടച്ചു ഞാനെൻ വൃദ്ധനാം താതനെ!

കാലചക്രമിന്നേറെത്തിരിഞ്ഞില്ല,
ജരാനരകളെന്നെ മാടി വിളിച്ചതുമില്ല,
കത്തും യൗവ്വനം സിരയിൽ നിറച്ചു -
ഞാനാടിയ വഴിയിലൊരു നാമ്പും മുളച്ചില്ല...

എന്നിട്ടുമിന്നീ മരുന്നു കൂമ്പാരത്തിൽ
നിശ്ചല മേനിയിൽ തുടിക്കും പ്രാണനുമായി
ഞാൻ തീർത്ത ഒറ്റമുറിക്കുള്ളിലിന്നു
ഞാൻ തന്നെ വീണു കിടപ്പിതു കാൺക നീ...

തകർത്തെറിയേണമോരോ മനസ്സിലും
തുരുമ്പെടുത്തൊരാ ഒറ്റമുറികളെ..
നീതിബോധത്താൽ കഴുകിത്തുടച്ചതിൽ
അറിവാം തിരുമധുരം നിറയ്ക്കണം .

എന്നെ തിരയുന്ന ഞാന്‍
ഓർമ്മകൾ തന്നലയടികളിൽ
ഞാനെന്നെത്തിരയുകയായി
ജീവിതരഥചക്രങ്ങൾക്കിടയിൽ,
ചാരം മൂടിയ കിനാക്കൾക്കിടയിൽ,
ആകാശനീലിമയിൽ,
കടലാഴങ്ങളിൽ,
ഉതിരും ഗദ്ഗദങ്ങൾക്കിടയിൽ,
മുഴങ്ങും ചിരിക്കിലുക്കങ്ങളിൽ,
വിളറിയ കടലാസു കൂമ്പാരത്തിൽ,
ആർത്തലയ്ക്കുന്ന മഴനൂലുകൾക്കുളളിൽ,
പഥികരില്ലാ വഴിത്താരകളിൽ....
എങ്ങോ നഷ്ടമായൊരെന്നെയോർത്ത്
നെടുവീർപ്പുതിരുന്ന യാമഗങ്ങളിൽ
അജ്ഞാതമായൊരനന്തത നോക്കി
ഇമ ചിമ്മാതെ കാത്തിരിപ്പൂ ഞാൻ


പ്രതീക്ഷ

പ്രതീക്ഷ തൻ പടവുകളേറി
ആശകൾ തൻ കടലിലൂടെ
ജീവിത നൗക തുഴയാൻ പഠിപ്പിച്ച
നിമിഷങ്ങളോർത്താനന്ദ ചിത്തയായ്,
പൊടിഞ്ഞു തീർന്നൊരാ ദു:ഖങ്ങളെ
പ്രതീക്ഷ തൻ കൊടുങ്കാറ്റിലലിപ്പൂ ഞാൻ!


എൻ്റെ വിദ്യാലയം
===============
ഒരു മഴ പെയ്തന്നു മേൽക്കൂര തന്നിലും;
അക്ഷരത്തേൻ മഴ എന്നുള്ളിലും!
കനിവോടെ ചൊല്ലിപ്പഠിപ്പിച്ച -
ഗുരുനാഥർ നന്മ തൻ വീഥി തെളിച്ചു തന്നു.

കറുപ്പിൽ തെളിഞ്ഞ വെൺമയും ചൂടി
സുന്ദരിയായോരക്ഷരങ്ങൾ പേറി
വഴിവക്കിലിന്നുമുണ്ടേറെ കനിവോടെ
മുത്തശ്ശിയായൊരെൻ വിദ്യാലയം

സൗഹൃദാഹ്ലാദ സ്വരമേറ്റയങ്കണം;
പിഞ്ചു പാദങ്ങൾ പതിഞ്ഞ മുറ്റം.
കലകളും കളികളും അറിവും ചിരികളും
അല തല്ലി വിടരുമാ ക്ഷേത്ര മുറ്റം 

അറിവുകളെന്നിൽ നിറച്ചു ഞാനും
വിട പറഞ്ഞന്നങ്ങകന്നുവല്ലോ
തിരിച്ചു കിട്ടാത്തൊരു സുകൃത കാലത്തിൻ്റെ
ഓർമ്മകൾ വിങ്ങുന്നു നെഞ്ചിലിന്നും!

********
തിളച്ചു തൂവിയോരരിമണിക്കൊപ്പമോ,
അലക്കു കല്ലിൻ താളത്തിനൊപ്പമോ ,
ഒരു കവിതാംശുവെൻ മനതാരി -
ന്നുള്ളറകളിൽ നാമ്പിട്ടുവല്ലോ!

ചിന്താധാരയൂട്ടി,മൽ പ്രാണനായ്
പോറ്റി വളർത്തി ഞാൻ!
എൻ കനവിലും നിനവിലുമേറ്റിയാ നാൾകളിൽ
കനിവോലുമമ്മയായ് കാത്തിരിന്നു

ഭാവനാസിരകൾ വലിഞ്ഞു മുറുകീടവേ
ലോലമാമെൻ ഹൃത്തടം ഭേദിച്ചു;
കൊടിയ വേദന തന്നശ്രുധാരയോടൊപ്പമൊരു
കവിതയായ് നീ പിറവി കൊള്ളുന്നു...

ആലസ്യം മാറിയെണീറ്റു ഞാൻ,
അക്ഷരമുത്തുകൾ കോർത്തു കെട്ടി
ആടയാഭരണങ്ങളേകിത്തന്നെ,
കൺകൾക്കു മുന്നിലൊരുക്കി നിന്നെ.

നീ വളർന്നോരഗ്നിയായ് മാറുക;
തിന്മതൻ ഭാണ്ഡങ്ങൾ തല്ലിയുടയ്ക്കുക;
നാളേയ്ക്കു വേണ്ടി അടരാടീടുക;
നീ തന്നെ ആയുധമെന്നു മറിക നീ.!

മൗനം

നിൻ വാചാലതയിൽ
ഞാനൂയലാടീടവെ,
മൗനത്തിൻ കരങ്ങൾ
നിന്നെയടർത്തിയെടുത്തുവോ?
ഏകാന്തത തൻ തീരത്ത്
മൗനം കുടിച്ചു ഞാനുഴലവേ
നിൻ ഹൃദയമുതിർക്കും
സ്വരങ്ങളെൻ കാതിൽ നിറയുന്നു.

യാത്ര
ഒരു യാത്ര ഞാനും തുടങ്ങിട്ടേ...
ജീവിതമാറാപ്പുമായീ, നിശീഥിനി
വെട്ടിപ്പിളർന്നു വഴിതെളിച്ച്;
അന്ത്യമറിയാത്തൊരാ യാത്ര!

പാഥേയമായൊന്നുമില്ലായ്കിലും
നീട്ടുകില്ലെൻ കരങ്ങളെന്നും.
താഴ്ത്തുകയില്ലെൻ
ശിരസ്സു താനും!

അകലെയായ് തെളിയുന്ന
വഴിവിളക്കിൻ കാല്ക്കൽ
എത്തുമെന്നേതുമറിഞ്ഞിടാതെ,
ഞാനും തുടങ്ങീയെൻ പാദമിടറാതെ
കനൽവഴി താണ്ടിയയെൻ ജീവയാത്ര


കൂടില്ലാക്കിളി
===========

അണയുവാനൊരു കൂടു കാണാതെ-
യലയുന്നു ഞാനീ അനന്തതയിൽ
ചിറകുകൾ തളരുന്നു ;എരിയുന്ന
 വെയിലേറെ ഞാനിന്നു കുടിച്ചുവല്ലോ.

ഒരു കൂടെനിക്കുണ്ടായിരുന്നു
ഞാൻ തുള്ളി മദിച്ചു നടന്ന കാലം!
പാപക്കറപുരണ്ടെന്നോ,
എൻ കൂടു തകർന്നു നിലം പതിച്ചു

ദേഹിയായ് ഞാനും പറന്നുയർന്നൂ
ആകാശ നീലിമ കൊതിച്ചു തന്നെ.
മോഹങ്ങളും മോഹഭംഗങ്ങളും
ഉയിർത്തു വരുന്നെൻ്റെ നേർക്കു തന്നെ!

പതിയെ ഞാൻ വ്യാമോഹത്തോണിയേറി
ഒരു കൂടു തേടി പറന്നിറങ്ങി....!
കൂടില്ലാക്കിളികളെ കാണാത്ത-
ലോകത്തിൽ കൂടുകൾ തേടിയലഞ്ഞിടുന്നു .


പൊയ്മുഖങ്ങൾ

സ്നേഹം തേടി ഞാനലഞ്ഞ
വഴികളിലൊക്കെയും,
അഴിഞ്ഞു വീണ പൊയ് മുഖങ്ങൾ 
വികൃതമായ് ചിരിക്കുന്നു!

സാന്ത്വനമായ് വന്ന കാറ്റിനും
 പ്രകൃതി തീർത്തതു പൊയ്മുഖം !
മിഴിനീരിനു കൂട്ടായ
മഴത്തുള്ളിയണിഞ്ഞതും  മറ്റൊന്നല്ല !

പൊയ്മുഖമണിഞ്ഞ മാതൃത്വം
ഉറഞ്ഞാടിയതുമെൻ കൺമുന്നിലായ്!
താണ്ഡവമാടിയ പൊയ്മുഖങ്ങളാൽ
കൊഴിഞ്ഞ പെൺമൊട്ടുകൾ കണ്ണീരു വാർക്കുന്നു

ശാന്തി തേടിയല്ലോ ഞാൻ ചെന്നതീ -
അലതല്ലിയലറുന്ന സാഗര തീരേ.
തിരമാലകളെനിക്കു സമ്മാനിച്ചതോ,
വലിച്ചെറിയപ്പെട്ട പൊയ്മുഖങ്ങൾ മാത്രം!


ഓർമ്മച്ചെപ്പ്
ഓർമ്മച്ചെപ്പിലൂറിയ തുള്ളികൾ
ഒപ്പി വടിച്ചെടുത്തു -
പകർത്തിയ ക്യാൻവാസുകൾ
കണ്ണീരുതിർന്നു കുതിർന്നിടുന്നു....

പടർന്നൊഴുകിയ ചായങ്ങൾക്കിപ്പുറം
മഞ്ചാടിമണികൾ ചുവന്നിരുന്നു!
മയിൽപ്പീലിത്തുണ്ടോ,
കരിഞ്ഞുണങ്ങീ..

വീണ്ടുമെന്നോർമ്മതൻ
മണിച്ചെപ്പിലേറുവാൻ
കനവുകളെത്രയോ
തേടിയെത്തീ...

ഓടുന്ന കാലത്തിൻ 
തിരക്കിലലിഞ്ഞു ഞാൻ
ഓർമ്മച്ചെപ്പങ്ങടച്ചിടുമ്പോൾ
മിഴികളുതിർത്തൊരു തുള്ളിയെ
പ്പുൽകാൻ മരുഭൂവു പോലും കൊതിച്ചുവെന്നോ?

********
എരിയുന്ന മനസിലൊരു നീഹാരബിന്ദുവായ്;
എൻ ചിരിയാഴങ്ങളിലെ
നോവു തൊട്ടറിഞ്ഞവൾ!

ചേർത്തു പിടിച്ച കരങ്ങൾ
തകർക്കുവാനാവില്ല
കാലത്തിൻ കുത്തൊഴുക്കിന്നു പോലും!

എൻ പദസ്വന രാഗങ്ങൾ
നേഞ്ചേറ്റിയ നൽപ്പാതി തൻ
പാദങ്ങളെ നോവിക്കുന്ന
പാദുകം ദൂരേയ്ക്കെറിഞ്ഞു
ഞാനുമൊരു പാദുകമായ് മാറും
നിൻ പ്രണയ താളത്തിലലിഞ്ഞല്ലോ.
കൂടെയെന്നും നിഴലായി
തങ്ങളിൽ പ്രാണരാഗത്തിൻ
തന്ത്രികളറ്റു പോകും വരെ!

പ്രവാസി
ചുട്ടുപൊള്ളും മണലാരണ്യവും
തോറ്റു പോകുമീ വിരഹത്തീയിതിൽ.
തോറ്റു പോകുന്നു ഞാൻ കടലിനിക്കരെ;
ഓർത്തു പോകുന്നു ഞാനാ ഹരിതാഭ

എന്നുണ്ണിതൻ കിളിക്കൊഞ്ചലുകേൾക്കാതെ,
കൺകുളിർക്കെയൊന്നു
കാണുവാനാവാതെ,
പ്രാണസഖി തൻ പ്രണയത്തിലലിയാതെ,
പെറ്റമ്മ തൻ വാത്സല്യം നനയാതെ,

ഏകനായി ഇന്നീ ഓർമ്മയ്ക്കു കാവലായ്
ജീവിതപ്പട്ടിൽ ചുളിവുകൾ വീഴാതിരിക്കുവാൻ
വിരഹത്തിൻ നീർത്തുള്ളി കുടിച്ചിറക്കീ
എൻ ഗ്രാമത്തെ പുൽകുവാൻ കാത്തിരിപ്പൂ...

*********************
ഉച്ചിയിലെ സൂര്യരശ്മിയെക്കാളേറെ
കത്തിയാളും വയറുമായ്,
കുഞ്ഞു തുടകളിൽ തട്ടിയുറക്കവേ,
പകൽക്കിനാവൊന്നെൻ കൺകളെ തഴുകി

കിനാവണിയിച്ച രത്നമകുടമിളകാതെ
മന്ദം നടപ്പു ഞാനരമനയ്ക്കുള്ളിൽ!
പ്രണയാർദ്രമായൊരാ നയനങ്ങളാലേ
എൻ നൃപനെന്നെ തഴുകിയോ?
കൊഞ്ചലുമായെത്തും കുമാരന്മാർ
കൈകളിൽ തൂങ്ങി പൊട്ടിച്ചിരിച്ചുവോ? 

ഒഴിഞ്ഞ മൺപാത്രമുടഞ്ഞതിന്നൊപ്പ-
മെൻ പകൽ കിനാവും തകർന്നു വീഴുന്നു.
ചുറ്റും നിറയും ലഹരി തൻ ഗന്ധമേറ്റല്ലോ,
ഞെട്ടിയുണർന്നിതു പൊന്നോമനകളും!
ഉയരാൻ തുടങ്ങിയ കുരുന്നു ഗദ്ഗദങ്ങളെ
ചിറകിലേറ്റിപ്പറന്നു പോയ് പൂങ്കാറ്റും !
ഒരു പേക്കിനാവിലേക്കേറേണമിനിയും;
വറ്റിയ കണ്ണുകളടച്ചു തുറക്കട്ടെ ഞാൻ.

അസ്തമയം

കോപാഗ്നി നാളങ്ങളെരിഞ്ഞടങ്ങി.
ശാന്തമാം വദനം അരുണാഭമാർന്നു.
ഈ മഹാ വാരിധി തന്നിൽ 
മുങ്ങി നിവരുന്നുവോ നീ.....
 
ഇനിയുമൊരു പുതു പുലരി
കൊതിച്ചു വിട ചൊല്ലിയകലുന്നുവോ?
ഇന്നിൻ്റെ കാഴ്ചകളത്രയുമൊഴുക്കിയാ-
സാഗരം പോലും കറുത്തു പോയോ?

എന്നുള്ളിലുയരുമാ കുരുന്നു മോഹങ്ങളും
പതിയെ നിൻ പാതയെ പിന്തുടർന്നോ!
അസ്തമയം കൊതിച്ചവയോരോന്നും
വിടചൊല്ലിയകലുവാൻ വെമ്പിയെന്നോ?

ഞാനെൻ മോഹങ്ങൾ മെല്ലെയടർത്തി
തിരമാലക്കൈകളിൽ വച്ചിടട്ടെ.
ഇനിയുമൊരു പ്രഭാതം കിനാവു
കണ്ടിക്ഷണം നിശയിലേക്കോടി മറഞ്ഞിടട്ടെ.

മഞ്ചാടി

ഓർമ്മതൻ ചെപ്പിലൊളിപ്പിച്ചു
ഞാനിന്നും, ചെന്തുള്ളികളാം
നിൻ ഹൃദയരക്തം പോലെ,
നിൻ സമ്മാനമണികൾ!

നീറുമൊരോർമ്മ തൻ വക്കിലിരുന്നു
ഞാൻ മഞ്ചാടിമണികളെയോമനിപ്പൂ...
പാവാടത്തുമ്പിലുടക്കിയ മുള്ളിനെ-
കൂസാതെ കുസൃതിയോടോടി നടന്ന കാലം....

പ്രിയമെഴുമോർമ്മയായ് നിൻ നറുപുഞ്ചിരി
മഞ്ചാടിമണിയായ്  ചിതറി വീണു.
കാത്തു വച്ചവയെൻ്റെ മണിച്ചെപ്പിൽ
ഞാനെന്നും പ്രണയാർദ്രമായോമനിച്ചൂ.

കാലചക്രം നിൻ ഹൃദയം തകർത്തതും;
മഞ്ചാടിമണികൾ പരന്നൊഴുകി.
ചെഞ്ചുവപ്പിൽ, കണ്ണീരുറഞ്ഞന്ന് 
ഏകയായ് നിശ്ചലം നിന്നു ഞാനും!

പിന്നെയുമെത്രയോ മഞ്ചാടിപ്പെയ്ത്തുകൾ!
എങ്കിലുമിന്നുമൊരു നോവായ്
നിനപ്പൂ ഞാൻ...
എൻ പ്രിയ തോഴനാം മഞ്ചാടിമണിയെ!

കർഷകൻ

അരവയറുമായെന്നും,
കതിരോന്നൊപ്പമായ്,
കതിരും കിനാക്കണ്ടു,
ചേറിലിറങ്ങിയോൻ!

കൊടിയ ദാരിദ്ര്യത്തിൻ
കണ്ണീരു തേകി വളർത്തിയ
പപ്പച്ചിൽ പൊൻമണികളെ-
ത്തേടിയോ നോറ്റിരുന്നു.

കാലം കടം കൊടുത്തന്നു 
ദുരിതവും; കാലം തെറ്റിയാ-
പ്പേമാരിപ്പെയ്ത്തും,
തളർത്താത്ത കരളുമാ,യുരുളുമാ കാലചക്രത്തെയനുഗമിച്ചു.

ചേറുടുത്തെന്നും നടന്ന വഴികളും
ജരാനരയേന്തി വിറച്ചു നിന്നു
പുതുമഴ പുൽകിയ മണ്ണിൻ ഗന്ധം -
വിഴുങ്ങിയ മനമിന്നു യൗവ്വനം പൂണ്ടുവല്ലോ!

ജനലഴികളിൽ പിടിച്ചു പുറത്തേക്കു
വെറുമൊരു നോട്ടമെറിഞ്ഞുവല്ലോ.
കളവുപോയൊരാ ഹരിത കമ്പളം
എവിടെത്തിരഞ്ഞു  ഞാൻ വീണ്ടെടുക്കും?

അവനിയുടെ ദു:ഖം

വരണ്ടുണങ്ങിയോരെൻ
കണ്ണുകൾ കണ്ണീരു തേടുന്നു.
ചിതലരിച്ചൊരെൻ മനം
സ്വപ്നങ്ങൾ തേടുന്നു.
ബന്ധനസ്ഥയായ ഞാനിന്നു
സ്വാതന്ത്ര്യം കൊതിക്കുന്നൂ...

ഞാനുമൊരു രാജ്ഞിയായിരുന്നൊരുനാൾ
പച്ചപ്പട്ടിൻ ചേലയുടുത്ത്; നീണ്ട 
കാർ കൂന്തലഴിച്ചിട്ടൊരു സുന്ദരാംഗിയായ്
വിലസിയന്നു ഞാൻ അവനി മാതാവായ്.

എൻ മക്കളേറെ വളർന്നൂ...
കീറിയെറിഞ്ഞെന്നുടയാടതൻ കാന്തി!
മുറിച്ചെറിഞ്ഞെൻ്റെ കേശഭാരവും!
ഹൃദയം വെട്ടിപ്പിളർന്നൂ...
ചുടുരക്തമാർത്തിയാൽ മോന്തി.

മൃതപ്രാണയായി തേങ്ങുമീ
മാതൃഹൃദയത്തിൻ തേങ്ങലുകൾ
അനന്തതയിലലിയുന്നു....

എൻ്റെ കേരളം

ശ്യാമ സുന്ദര തീരം...
ഇതു ഭാർഗവരാമൻ്റെ ദാനം.
എൻ്റെ നാടിതു കേരളം...
എൻ ജന്മ ഭൂവിതു കേരളം.

മഞ്ഞുതിരും മാമലയും ,
കുളിരല ചൂടും അരുവികളും,
പൊന്നണിഞ്ഞൊരാ  പാടങ്ങളും
ചേർന്നു വർണ്ണാഭമാക്കുന്നു കേരളത്തെ;
എൻ കേരളത്തെ .

കരയോടു കിന്നാരം ചൊല്ലീയൊഴുകും
പുഴയുടെ ഗീതികൾ കേൾക്കാം
ഇളം കാറ്റിന്നു താളം പിടിക്കും
ഇല തൻ മർമ്മരം കേൾക്കാം..

ഈ തീരത്തു വന്നൊന്നിരുന്നാൽ
ഉള്ളം നിറഞ്ഞു ചിരിക്കാം...
അഴലുകളെല്ലാം മറന്നീ...
ശീതളഛായയിൽ മയങ്ങാം.

പല പല ഭാഷകൾ ചൊല്ലി;
പല വർണ്ണങ്ങളിൽ നമ്മൾ,
ഒന്നായ് കേരള മക്കൾ
ഒരുമയായ് വാഴുന്ന തീരം; ഇതു കേരള തീരം.

പഴുത്തിലയ്ക്ക് പറയാനുള്ളത്.

ഇളം കാറ്റിനെ മനസാ വരിച്ചന്ന്
പ്രതീക്ഷയോടെ പദനിസ്വനം കാത്ത്
നറു മർമ്മരം കാതോർത്ത്,
പുളകിതയായ് ഞാനേറെ കിനാവുകൾ കണ്ടു.

ഇന്നും കാത്തിരിക്കുന്നു
മന്ദമാരുതൻ തന്നാഗമനത്തിനായ്
നിൻ ചിറകിലേറി പതിയെ
മണ്ണിൻ മാറിലലിയേണമിന്ന്

എന്നിലൂറിയ ഹരിതകം മാഞ്ഞിന്നു
വിളർത്തു പരവശയായ്.
എൻ തണലിൽ വളർന്നവർ
എന്നെ നോക്കിച്ചിറികോട്ടി.

ഈ മഹാ ശാഖിയ്ക്കന്നമേകി
യെൻ ജന്മം സഫലമായ്
വീണ്ടുമീ മണ്ണിൽ ലയിച്ചതിൻ
വേരിലൂടെ ഞാൻ യാത്ര തുടരും 
വീണ്ടും തളിർക്കുമൊരു കുരുന്നിലയായ്!

കറിവേപ്പില

ഉയർച്ചതാഴ്ചകളിലും,
ജീവിത നിറച്ചാർത്തുകളിലും,
സ്വയം മറന്നുരുകിയോൾ,
നറുമണം പകർത്തിയോൾ!

കാലത്തിനൊപ്പം പകർന്നാടിയ
വേഷങ്ങളെല്ലാം മുഷിഞ്ഞും;
ദയയേതും കൊതിക്കാതെ...
അവൾ കുടുംബിനി!

കുടുംബ രുചി ഭേദങ്ങളിൽ
ലയിച്ചു വിശപ്പിൻ രോദനങ്ങളെ
ചേർത്തു പിടിച്ചന്നമൂട്ടി
അരവയറുമായെരിഞ്ഞവൾ!

ജരാനര വീണു തളരവേ,
കറിവേപ്പിലയായവൾ 
എറിയപ്പെടുന്നിതൊരനാഥമാം
അന്തകാരത്തിൻ ചുഴിയിലായ്.

മിന്നാമിനുങ്ങ്

കൂരിരുളാകാശത്തിൽ മിന്നും
താരകമായി പറക്കും തൈജസ കീടമേ
എന്തിനു നിൻ മിഴിനീർത്തുള്ളികൾ
ഈ വരണ്ട ഭൂവിലേക്കൊഴുക്കി നീ?

സ്വയം എരിഞ്ഞടങ്ങുന്നതിൻ
വേദനത്തുള്ളിയോ; 
ഇരുളിൽ തെളിഞ്ഞ വെട്ടത്തിൻ
ആനന്ദബാഷ്പമോ?

നീ തീർത്ത ആകാശവും പേറി
ഇരുളിലനങ്ങാതെ നിൽക്കുമാ മാമരം,
അറിയുമോ നിൻ ചിന്തകളത്രയും...
കാണുമോ നിൻ കണ്ണീർക്കണത്തെയും...

നിൻ വെളിച്ചമണയാതെ കാക്കുവാൻ
ആവതില്ലെനിക്കെന്നറിവിലും
കൊതിപ്പൂ ഞാൻ, അകതാരിൽ
കൊളുത്തുമാ മിന്നാമിനുങ്ങിൻ കുരുന്നു വെട്ടം!


ഭ്രാന്ത്

എന്നുള്ളിലൊരു ഭ്രാന്തായ് പടർന്നു നീ,
എൻ ഹൃദയം കവർന്നങ്ങോടി മറയവേ
മുന്നിൽത്തെളിയുമിരുളിനെ നോക്കി;
ഭ്രാന്തമായലറി ഞാൻ!

ചുറ്റിനും നടമാടും കോലങ്ങൾ തൻ 
കറുത്ത മൂടുപടം അഴിഞ്ഞു വീഴവേ
നേരിന്നു നേരെ വിരൽ ചൂണ്ടിയതും
ഭ്രാന്തമാം ചെയ്തികൾ !

മുന്നിൽത്തെളിയുമർക്കനെ നോക്കി
ഇരുട്ടെന്നോതിയവർക്കു മുന്നിൽ
ഉയർന്നതുമെൻ ഭ്രാന്തിൻ
ജല്പനങ്ങൾ മാത്രം!

വായ് മൂടി, ഇമകൾ ചിമ്മി ഞാൻ
തൊടിയിലെ മുല്ലകളൊക്കെയു-
മറുത്തു മാറ്റിയിനി ചോരച്ചുവപ്പോലും
ഭ്രാന്തൻ ചെമ്പരത്തികൾ വിരിയിച്ചിടട്ടെ.

ചങ്ങാതി

കൂടെപ്പിറക്കാത്ത കൂടെപ്പിറപ്പായ്
ഇരുളിൽ പോലും നിഴലായി ചാരെ
കരളിൻ്റെയുള്ളിൽ കനിവായി വാഴും
ചങ്ങാതി, നിന്നെ ഞാനെങ്ങനെ വാഴ്ത്തും?

പെരുവഴിയിലേകനായ് നീറാതെ കാത്തും
വിരലുകളാലെൻ മീഴിനീരുണക്കിയും
പരിഭവമില്ലാത്ത സ്നേഹ മഴയായും
കണ്ണാടിയാമൊരു ചങ്ങാതി നീയും.

കാലത്തിൻ മുൾക്കിരീടം ചുമന്നു നാം
വഴിപിരിഞ്ഞെന്നോ  നടന്നുവെന്നോ?
നിൻ നിഴലുപോലുമകന്നു പോയോ?
നമ്മുടെ ലോകം പകുത്തു പോയോ?

അട്ടഹാസം മുഴക്കി; മന്ദഹാസം പുതച്ചവർ
ആരൊക്കെയോ എൻ വഴി നീളെ നിറയവെ
തിരയുന്നു നിന്നെ ഞാൻ തണലിനായി,
നിൻ സൗഹൃദ നീഹാരബിന്ദുവിനായ്.

ഏകാന്തത

കളിചിരിയും കിളിക്കൊഞ്ചലും
വളർന്നതിദ്രുതമോടി മറഞ്ഞു
ഏകയായ് ഞാനീ നിലാവിലലിഞ്ഞ്
പൂമുഖ പടിയിലായ് കാത്തിരിപ്പൂ

അറിയുമോ നിങ്ങളീയമ്മ മനം?
ഏകാന്തത കുടിച്ച് വറ്റിക്കു മമ്മ-
മിഴിനീരിൻ്റെ നനവാർന്ന ചൂടും!
കാണുന്നുവോ നിങ്ങളീയമ്മയെത്തന്നെയും?

ആറ്റു നോറ്റുണ്ടായൊരുണ്ണിക്കു വേണ്ടി,
നോറ്റൂ നൊയമ്പുകൾ പലതമ്മ പണ്ട്.
ചിറകു വിടർത്തിപ്പറക്കാൻ പഠിച്ചവൻ
കാതങ്ങൾ താണ്ടി പറന്നകന്നൂ.

ഏകാകിയായീ വഴിക്കണ്ണുമായി,
കാലങ്ങളെണ്ണിക്കഴിയുമീയമ്മയും!
കൂട്ടുകൂടിയതിന്നു നിശബ്ദമാം
ഏകാന്തതയോടു മാത്രമല്ലോ

*********
ഓർമ്മയിൽ വെയിൽ പിടഞ്ഞു മരിക്കവേ,
കൂരിരുട്ടിനെ പുൽകുവാൻ വെമ്പി ഞാൻ
എങ്കിലുമെൻമനം തേടുന്നു ചുറ്റിലും,
സ്നേഹപൂർവ്വമൊരു നോട്ടത്തിനായി.

നിൻ ചിരിയും കരച്ചിലും നിറഞ്ഞൊരെൻ
കാതുകളേറെ കൊതിച്ചതും
സ്നേഹാർദ്രമാം വിളി കേൾക്കുവാൻ മാത്രം.
അമ്മയെന്നൊരു സ്നേഹ മന്ത്രണം മാത്രം.

നിന്നെ നീയാക്കുവാൻ കുടയായി നിന്ന ഞാൻ;
ശീല കീറി; വളഞ്ഞൊരു കമ്പി പോലുഴറവേ,
ഏറെ നിനപ്പതും നിൻ സ്നേഹ മഴയിൽ കുതിരുവാൻ !

സ്നേഹമൂട്ടി വളർത്തിയൊരുണ്ണിയെ
സ്നേഹപൂർവ്വം നിനച്ചിരിപ്പിന്നു ഞാൻ
സ്നേഹമന്ദിരമെന്നു പേരുള്ളൊരാ
വൃദ്ധസദനത്തിൻ അകത്തളങ്ങളിൽ!

***************
നടന്നു കേറിയ വീഥിയിൽ
കൊഴിഞ്ഞു വീണ വസന്തത്തിൻ
കുളിരോലുമോർമകൾക്കൊപ്പമായ്
മന്ദം നീങ്ങുന്നു കാലവും ഞാനും.

നറുമണം പടർത്തിയ പൂമൊട്ടുകൾ
വിടരും മുമ്പേ പൊഴിഞ്ഞതിൽ 
കരളുനീറിത്തകർന്ന നൽപ്പാതിയും
വിട പറഞ്ഞ നാളുകൾ പേറിയെന്നോർമ്മതൻ ഭാണ്ഡം!

ഇനി വരില്ലേതു പൂമ്പാറ്റയും തുമ്പിയും,
ഇനി വരില്ലേതു നറു സുഗന്ധവുമീവഴി...
ഇരുളടഞ്ഞൊരെൻ അങ്കണത്തിലായ്
കരിന്തിരി കത്തുകയാണെൻ്റെ പ്രാണനും

കരിയിലകൾ ചവിട്ടി നടപ്പു ഞാൻ
കറുത്ത ചിറകടിനാദത്തിനൊപ്പമായ്
കാലത്തിന്നക്കരെ വിടരുമാ
അദൃശ്യ വസന്തവും തേടി...


കുസൃതി

നിൻ കുഞ്ഞു കുസൃതികൾ
നിറഞ്ഞൊരെൻ സ്വപ്നങ്ങൾ
വെണ്ണിലാവേക്കാൾ തിളങ്ങി.

ഉദരത്തിൽ നീ കാട്ടും കുസൃതി -
യറിഞ്ഞുണർന്നെന്നമ്മ മനം പുളകിതമായി.

പത്തു മാസങ്ങൾ യുഗങ്ങളായ് നീങ്ങിയും
കാത്തിരുന്നു ഞാനുണ്ണീ....

പൂർണ്ണേന്ദു പോലെ മണ്ണിൽ പിറന്നെൻ്റെ
കുസൃതിക്കുറുമ്പനാമുണ്ണി....

കൊച്ചരിപ്പല്ലുകൾ കാട്ടിച്ചിരിക്കുവാൻ
കുട്ടിക്കുറുമ്പൻ മടിച്ചോ?

കുഞ്ഞിളം കാലുകളടിച്ചു കളിക്കുവാൻ
പൊൻമണിക്കുട്ടൻ മറന്നോ?

നീറുന്ന വേദനയിൽ പിടയുമീ പൈതലെ
നോക്കി ഞാനേറെക്കരഞ്ഞു

നിൻ കറുമ്പും കുസൃതിയുമെൻ
കനവുകളായങ്ങൊതുങ്ങി...

അഞ്ചാറാണ്ടുകൾ പോയി മറഞ്ഞിട്ടും
കുസൃതി മറന്നുണ്ണീ കിടപ്പൂ...

വിധിതൻ കുസൃതികൾക്കെന്നുമീ  
അശ്രുപൂജയുമായമ്മ നിൽപ്പൂ

കൊയ്ത്തുപ്പാട്ട്

മന്ദമണഞ്ഞെൻ്റ ചാരത്തു മാരുതി
ചുണ്ടിൽ കൊയ്ത്തു പാട്ടും ചൂടി.
കന്നിച്ചൂടിന്നോരം പറ്റിയാ -
പാട്ടിൻ്റെ ശീലു ഞാനേറ്റു പാടി.

നവവധുവായി തിളങ്ങിയ പാടങ്ങൾ
പാട്ടിൽ ലയിച്ചങ്ങു നൃത്തമാടി
കൊയ്ത്തരിവാളുകളേന്തിയമങ്കമാർ
താളത്തിൽച്ചുവടുവച്ചാടിപ്പാടി.

ഇല്ലം നിറയട്ടെ വല്ലം നിറയട്ടെ
അറകളും പുരകളും പുഞ്ചിരി തൂകട്ടെ
അറുതിയില്ലാക്കാലം വറുതിയില്ലാക്കാലം
ഓർമ്മകളിൽ വന്നണഞ്ഞിടട്ടേ

പിടിവിട്ടുപോയ രാക്കിനാവൊന്നിനെ 
പതിയെത്തിരഞ്ഞു ഞാൻ മിഴി തുറന്നു.
പാടങ്ങളും കൊയ്ത്തും മാഞ്ഞൊരീ കാലത്തിൻ
വിഷമയ ഗന്ധം നുണഞ്ഞു വീണ്ടും.


യാത്രാമൊഴി

ഒരു യാത്ര പോവേണമെനിക്ക്.
ദൂരെ, അതിരുകളില്ലാമാനം തേടി.

നിന്നെ തനിച്ചാക്കി, നിൻ്റെ ഓർമ്മകളും പേറി
ഏകാന്ത പഥികനായി!

തുളുമ്പാൻ വെമ്പി നിൽക്കുമാ
മിഴിയിണകളെ തിരിഞ്ഞു നോക്കാതെ,

ഹൃദയം പൊടിഞ്ഞു നിൽക്കും നിന്നോട്
യാത്രാമൊഴിയോതാതെ....

അകലെ അനന്തതയിലലിയണം.

പിൻവിളി വിളിക്കരുതോമലേ....
നിൻസ്വരമെ ന്നാത്മാവിനെയുണർത്തിടാം.

പാടില്ല! പോകാനുറച്ചവൻ ഞാൻ. 
പോയേ തീരൂ. നിയതി തൻ നട വഴിയിലൂടെ.

തെളിഞ്ഞ ആകാശക്കീഴിലെ
ഇരുണ്ട കാഴ്ചകൾക്കു സാക്ഷിയായ്
എൻ കൺകളിനിയില്ല....

ഇരുണ്ട ലോകത്തെ തെളിഞ്ഞ
കാഴ്ചകൾ തേടി യാത്രയാവട്ടെ ഞാൻ!

**********
ജന്മാന്തരങ്ങളായി പ്രണയിച്ചവരീ 
തിരയും തീരവും
തന്നുള്ളിലലിയും വിഷാദങ്ങളെന്നും
തല തല്ലിക്കരഞ്ഞങ്ങു തീർക്കുന്ന സാഗര കന്യയും
ചേർത്തു പിടിച്ചങ്ങാശ്വാസമേകുന്ന തീരവും
ഇണപിരിയാത്തൊരീ പ്രണയിതാക്കൾ

ദുർഗന്ധം വമിക്കുന്നതൊക്കെയും തള്ളിയാ
മർത്യ കരങ്ങൾ തിരിച്ചുപോകേ,
ആർത്തു കരഞ്ഞന്നു ജീവനെടുക്കല്ലെന്നോതി നിശബ്ദമാ വാരിധിയും

ചേർത്തു പിടിച്ച കരയെയും
കാർന്നു തിന്നാനായ് മർത്യർ വന്നു.
സാഗരകന്യതൻ മുന്നിലൂടവരന്ന് 
പ്രാണ പ്രിയനെ വലിച്ചിഴച്ചു.
തീരാത്ത ദു:ഖത്തിലാർത്തു കരഞ്ഞവൾ
കരയെയൊന്നങ്ങാഞ്ഞു പുൽകി.
ഞെട്ടി വിറച്ച മനുഷ്യജന്മങ്ങൾ ജീവനു വേണ്ടി കരച്ചിലായി.


അച്ഛൻ

ഓർമ്മകൾ തൻ ഭാണ്ഡവും 
പേറിയാ,ചാരുകസേരയിൽ നെടുവീർപ്പുതിർത്തും;
തുളുമ്പും മിഴിയിണകളെ
 കടിഞ്ഞാണിൽ തളച്ചും;
ഗൗരവമുഖം മൂടിയ്ക്കുള്ളിൽവിറച്ചിരുന്ന-
ച്ഛനൊരോർമയായ് നിറയുന്നു.
പാതിയൊഴിഞ്ഞ വയറുമായ് നിൽക്കു-
മച്ഛൻ മനം നിറച്ചൂട്ടി വളർത്തി ,
വൻ മരമായ് പടർന്നു തണലേകിയെനിക്കായ് !
നീട്ടിയ ചൂരലിനും തറച്ച നോട്ടത്തിനു
മപ്പുറമലിയുന്ന സ്നേഹത്തെ
മറയ്ക്കുവാൻ പാടുപെട്ടന്നച്ഛൻ
യൗവ്വനമീ മകളെപ്പറിച്ചുനട്ടീടവെ
മിഴിനീർ വാർക്കുമെന്നമ്മയെ ചേർത്തണച്ചന്നും
മാനം നോക്കിയടക്കിയ കണ്ണുനീർ
നാസികയ്ക്കുള്ളിലേ ചാലിട്ടൊഴുകിയൊരോർമ്മയും
ഉള്ളിൽ നിറയുമ്പോളറിയുന്നു
ഞാന്നെന്നച്ഛൻ്റെ സ്നേഹവും.
നീ ബാക്കിയാക്കിപ്പോയ ശൂന്യത
ചാരുകസേരയെന്നിലും പകരുന്നു.

**********
അമ്മതൻ താരാട്ടു കേൾക്കുവാനായി
കുഞ്ഞിളം കാതുകൾ
കൊതിയോടെ നിന്നോ?
അമ്മ തൻ വാത്സല്യത്തേൻമൊഴിയിലലിയാൻ
കുഞ്ഞിളം മനവും തുടിച്ചുവെന്നോ?

വാരിയെടുത്തമ്മ ഓമനപൈതലേ
നെഞ്ചിലേ ചേർത്തു കിടത്തിയല്ലോ
പിഞ്ചിളം മേനിയിൽ വിരലുകളാലേതോ
താളം രചിച്ചുവല്ലോ.

ഊമക്കുയിലിൻ ഹൃദയരാഗത്തിൽ,
പൊൻമണിക്കുഞ്ഞൊന്നു ചാഞ്ഞുറങ്ങി.
ആരാരും കേൾക്കാത്ത മധുര ഗാനത്തിൽ
കൺമണിക്കുഞ്ഞു മയങ്ങിയല്ലോ

അമ്മ താരാട്ടിൻ ശീലുകളുളളിൽ 
നിറച്ചവൻ പുഞ്ചിരിച്ചു.

വളരുകെന്നുണ്ണീ നീയമ്മയോടൊപ്പമാ
പ്രകൃതി തൻ താരാട്ടുമറിയുവാനായ്


പ്രഭാതം
അന്ധകാരത്തിൻ തിരശ്ശീല കീറി
കതിരോൻ തൻ കരം നീട്ടിയതിൽ,
പുളകിതയായുണർന്നൂ പ്രകൃതിയും,
കണ്ണിന്നു പൊൻ കണിയായൊരുങ്ങി.

ഇന്നലെകളെയേതോ മറവിയിലേക്കമർത്തി
ഇന്നിനെത്തേടിയുണർന്നിതുലകവും!
എരിഞ്ഞടങ്ങിയ ഇരുളിൻ്റെ, തേങ്ങലുകൾ
പുലരിതൻ ചിരിയാൽ നേർത്തുപോയ്.

തരു ശാഖകളിൽ നിന്നോരോ കിളികളും
ചിറകു നീർത്തിയുണർന്നെണീറ്റു,
ആകാശ നീലിമയിലൂടങ്ങു യാത്രയായ്
നാളെയുടെ നാമ്പുകളെ കാക്കുവാനായ്.

വിടർന്നൂ പ്രഭാതമോരോ തളിരിലും
പൂമൊട്ടിലും തേനരുവികളിലും.
ഇനിയും പുലരാത്ത മനസ്സുകളുണ്ടേറെ -
യെൻ ചുറ്റിലുമജ്ഞത കുടിച്ചു വീർക്കുന്നു.

അവിടെ തെളിയേണമോരോ പ്രഭാതവും
ജ്ഞാനപ്രകാശത്തിൻ കിരണങ്ങളാലേ.

ചാച്ചാജി
ഭാവിയിലേക്കു നടന്നു നീ പണ്ടേ 
കുഞ്ഞുങ്ങള്‍ തന്‍ പ്രിയതോഴനായി
പൂക്കളെ സ്നേഹിച്ചു കൊതി തീരാതെയാ
പനിനീരൊന്നിനെ നെഞ്ചിലേറ്റി

വാത്സല്യമേകി നീ നടന്നൊരാ വഴികളില്‍
ശാന്തി ഗീതങ്ങള്‍ ഉയര്‍ന്നുവല്ലോ.
അലഹാബാദിന്‍ മണ്ണില്‍ പിറന്നവന്‍,
ഭാരതമാതയെ വന്ദിച്ചു ഭരണത്തിന്‍ 
അമരത്തു മന്നനായ് മാറിയല്ലോ
പുതിയൊരു ഭൂമിയെ കനവിലേറ്റി
പുതു ഭാരതത്തെ പടുത്തുയര്‍ത്തി

യമുനാ തീരത്തെ ശാന്തി വനത്തിലായ്
ശാന്തമാം നിദ്രയെ പുല്‍കിയോന്‍ നിന്‍
ചിതാഭസ്മമേറ്റു  പുളകിതമായൊരാ
വയലേലകളും പുണ്യതീര്‍ത്ഥവും
പാടുന്നു നിന്‍ വീരഗാഥകളിന്നും

കുഞ്ഞുങ്ങളെന്നെന്നുമോര്‍ക്കുന്നു
നിന്‍ നാമവും ജന്മദിനവും.
ജവഹര്‍ലാല്‍ നെഹ്റുവാം നീയിന്നു
ചാച്ചാജിയായി വിളങ്ങൂ...
പൈതങ്ങള്‍ തന്‍ പ്രിയ തോഴനാം 
ചാച്ചാജിയായി വിളങ്ങൂ..


ലക്ഷ്യം
ഒറ്റ ലക്ഷ്യത്തിനായ് പല മാർഗ്ഗത്തിലോടുവോർ,
പല ലക്ഷ്യം തേടിയൊറ്റ വഴിയിലലയുവോർ,
ലക്ഷ്യമില്ലാതെ മന്ദം നീങ്ങുവോർ, 
തീർത്ത ലോകമിന്നു ലക്ഷ്യം തിരയുകയായ്

കാലം നമുക്കായ്  കാത്തു വച്ച ലക്ഷ്യത്തിൻ
കറുത്ത തീരശ്ശീലച്ചരടു പൊട്ടാതെ
കാത്തു നെട്ടോട്ടമോടവേ,
ചുറ്റും പിടയുന്ന പ്രാണനെ കാൺക നീ
ചിന്തകൾ കരിഞ്ഞ ജന്മങ്ങളെ കാൺക നീ

ലക്ഷ്യം വഴിയിൽ കളഞ്ഞു പോയവരല്ലവർ
ജീവിതമുള്ളുകൾ ചവിട്ടിക്കേറവേ
പൊട്ടിച്ചിതറിയ ആഗ്രഹക്കുമിളകളിൽ കണ്ണീർ പടർത്തിയോർ

ലക്ഷ്യത്തിലെത്താൻ മെതിയടിയണിഞ്ഞവർ
കൈത്തലം പതിയെ നീട്ടുക.
നഷ്ടബോധങ്ങളുടെ പടുകുഴിയിലായവരെ
പതിയെ ലക്ഷ്യത്തിലേക്കുയർത്താം....


പറയാൻ ബാക്കി വച്ചത്

കുടിച്ചു തീർത്ത മധുരങ്ങൾക്കുള്ളിലായ്
പറയാൻ ബാക്കി വച്ചതിൻ
കയ്പ്പുനീരിറങ്ങുന്നുവെന്നോ?
നിൻ സ്വരമെന്നിലെ ശ്വാസമെന്നറിഞ്ഞിട്ടും
നിൻ നോട്ട മെന്നിലാഴ്ന്നിറങ്ങിയിട്ടും
നിന്നെക്കാണാതെ കരൾ വിങ്ങിയതറിഞ്ഞിട്ടും
പറയാതെ ഞാൻ ബാക്കി നിർത്തിയൊരാ
മൊഴികൾക്കു കാവലായ് നീ വരുമെന്നന്നു
നിനച്ചു ഞാനേകനായ് കാത്തു.
നീ നടന്ന പാതയെ പ്രണയിച്ചു
മുൾമെതിയടിയേറ്റു വിങ്ങുമാ
പാദത്തെ പിൻവലിക്കാതന്നു ഞാൻ 
കാത്തു നിന്നൊന്നും പറയുവാനാവാതെ !
ഒരു ശലഭമായ് നീ പറന്നകന്നതും
മിഴിനീരിലലിഞ്ഞൊരാ കാഴ്ചയായ്
ഉള്ളിൽ നിറച്ചേറെ മൗനിയായ്,
തകർന്നൊരെൻ സ്വപ്നലോകത്തിന്നു
കാവലായ്
പറയുവാനേറെ ബാക്കിയുണ്ടിന്നും
അരികിലായ് നീയില്ലെന്നറിഞ്ഞിട്ടും


രക്തസാക്ഷികൾ

എന്തിനെന്നറിയാതെ യുടവാളെടുത്തവർ
ആരെന്നറിയാതരിഞ്ഞു വീഴ്ത്തിയ പ്രാണനുകൾ
തന്നെയുൾക്കൊണ്ട ഗാത്രത്തോടായ്
യാത്ര പറഞ്ഞിറങ്ങവേ
ധൃതിയിൽ പരതുന്നു ചുറ്റിലും;എന്തിനായ്
 വീരമൃത്യുവെ പുൽകിയതിന്നു ഞാൻ?

നിഷ്കളങ്കരാം പിഞ്ചോമനകൾ കണ്ണീരു വീഴ്ത്തവേ
പ്രാണനകന്ന വ്യഥയിൽ നൽപ്പാതി
തളർന്നങ്ങു വീഴവേ,
ജന്മമേകി പോറ്റി വളർത്തിയൊരമ്മ തൻ
ആർത്തനാദമുയരവേ
ചോദ്യ ചിഹ്നങ്ങളലറുന്നു ചുറ്റിലും.
ദേഹത്തെ വിട്ടകന്നു പറന്നങ്ങുയരവേ
വ്യകതമാകുന്നിതെൻ കാഴ്ചകൾ
ഇഷ്ടവർണ്ണക്കൊടിക്കു കാവലായ്
തമ്മിലടരാടിയ ഞാനല്ല രക്ത സാക്ഷി !!

നാടിനായതിർത്തിയിൽ പൊലിയുന്ന പ്രാണനെ
തൊഴുതു വിളിച്ചിടാം രക്തസാക്ഷി!

വിശന്നവയറുണങ്ങിപൊലിയുന്ന
ബാല്യത്തെയും വിളിച്ചിടാം രക്തസാക്ഷി!

കാമഭ്രാന്തിൻ പൈശാചിക നഖമുനയിൽ
കോർത്ത കുരുന്നു പൂവിനെയും വിളിച്ചിടാം രക്തസാക്ഷി!!

ഞാനാരെന്ന ചോദ്യവും പേറിയലഞ്ഞിടാം 
കാലചക്രത്തിരിച്ചിലിലൊന്നാകുമാ
പല വർണ്ണക്കൊടികൾക്കു മീതെയായ്

അസ്തമിക്കുന്ന സ്വപ്നങ്ങൾ

പാദസരതാളങ്ങളല തീർത്ത
നിൻ കുഞ്ഞു പാദ ചലനങ്ങളിൽ
നിർവൃതി പൂണ്ടന്നു കണ്ട കിനാക്കളിലച്ഛൻ്റെ 
രാജകുമാരിയാം പ്രിയപുത്രിയും

കാലമവളെ രാജ്ഞിയായൊരുക്കി,
താതൻ്റെ ഹൃദയം പിടഞ്ഞു.
കിനാവുകൾ നെയ്തു നടന്ന പിതാവും
സ്വപ്ന സാക്ഷാത്കാരത്തിനായ് വിയർപ്പൊഴുക്കി.

അച്ഛനേക്കാളേറെ വളർന്ന ചിന്തയുമായവൾ
പ്രണയത്തിൻ പടിവാതിൽ തുറന്നിറങ്ങി
തനിക്കച്ഛനുമമ്മയുമായി നിറഞ്ഞാടിയോ -
രച്ഛനെ മറന്നവൾ സ്വന്തം കിനാവിനെ ചേർത്തു പിടിച്ചു.

അസ്തമിച്ച സ്വപ്നങ്ങൾക്കു നടുവിലേ കനായ്
പിതൃഹൃദയം വിങ്ങുന്നതറിയുന്നുവോ
മകളേ, നിൻ്റെ സ്വർഗ്ഗത്തിൽ നിന്നു നീ

ഗുരുനാഥൻ

ജ്ഞാനപ്രകാശത്തിൻ കാവലാളായവൻ
പകർന്നിടുമറിവൊക്കെയും നുകർന്നു
വളർന്ന്, എന്നെ ഞാനറിയവേ...
കൈകൾ കൂപ്പുന്നിതാ ഗുരുനാഥൻ്റെ മുന്നിലായ്.

കുഞ്ഞു കുസൃതികളിലൊരു മാതൃവാത്സല്യമായ്,
മുള്ളു പാതയിലൊരു പിതാവിൻ തണലായി,
കളി ചിരികൾക്കുള്ളിലേറ്റം ചങ്ങാതിയായി,
നിറയുന്നുവെൻ ഗുരുനാഥനിന്നുള്ളിലായ്.

ഏറെയുണ്ടല്ലോ നിനക്കരുമയാം മക്കൾ,
ഏറെയുണ്ടല്ലോ നിൻ സ്നേഹം നുകർന്നവർ, പാഠപുസ്തകത്തിന്നവസാന വരിയിലായ്
കൈ വീശിപ്പിരിഞ്ഞ ശിഷ്യ സമ്പത്തുകൾ!

അനിർവചനീയമാ ബന്ധം മറന്നിടാതെ
തുഴഞ്ഞവരല്ലോ, തിളങ്ങി നിൽക്കുന്നിതു
കാലത്തിൻ കൈകളിൽ.

കലാലയം

കാലത്തിൻ ചില്ലയിൽ പൂത്തു തളിർത്തൊരു
പൂവാക പോലെൻ കലാലയ മാമരം.
വർണ്ണച്ചിറകുള്ള പൂമ്പാറ്റകളാടുന്ന
പൂങ്കാവനത്തിലെൻ
ഓർമ്മകൾ നിറയുന്നു.

ഏറെ നനുത്തതാം പ്രണയത്തെ കാതോർത്ത്,
ജരാനരചൂടാത്ത മുത്തശ്ശൻ മാവും,
പുസ്തകമുത്തിനെ ഗർഭം ധരിച്ചൊരമ്മയെപ്പോൽ,
ഗ്രന്ഥശാല തൻ തലോടലും
പറയാതെയറിയാതെ വിടർന്നൊരെൻ
പ്രണയത്തിൻ കുളിരോലുമോർമ്മയും!

നിൻ പാദങ്ങൾ പതിഞ്ഞ മണൽത്തരികളിൽ
ചവിട്ടി നടന്നു പുളകിതയായി ഞാൻ.
നീയകന്നു പോകും വരെ നീയറിയാതെ
 നിന്നിൽ മിഴികൾ നട്ടു ഞാനാ വഴിവക്കിൽ,
കനവുകളേറെ നെയ്തുവെന്നുള്ളിലായ്.

ഒരു നൂറു സൗഹൃദം ചിലമ്പുന്നു ചുറ്റിലും,
ചൂരൽ വടിക്കപ്പുറം തെളിഞ്ഞ ഗുരു കടാക്ഷത്തിലും.

വസന്തങ്ങൾ തീർക്കുമാ ഓർമ്മത്തണലിലായ്
തല ചായ്ച്ചുറങ്ങുവാനിന്നും കൊതിപ്പു ഞാൻ

********
ഇഴപിരിഞ്ഞ ബാല്യത്തിൻ കയ്പുനീരു കുടിച്ചവർ,
സ്വപ്ന ലോകത്തിലും വിലക്കുകളുള്ളോർ,
ഇഴയടുപ്പമുള്ള കീറച്ചാക്കുകളാലേ,
നഗ്നത മറച്ചു നടപ്പതുണ്ടീ നഗര വീഥിയിൽ.

തിളങ്ങുന്ന വർണ്ണങ്ങൾ പൂശിയ കടകൾക്കു മുന്നിലായ്,
ഏറെത്തിളങ്ങും പുതുവസ്ത്രം ധരിച്ച
പാവകൾ പോലും നോക്കിച്ചിരിക്കുമാ ബാല്യങ്ങൾ....
കൊതിയോടെ നോക്കി നിന്നിടുന്നെന്നും
തിളങ്ങി നിൽക്കുമാ പാവകളെപ്പോലും.

ഇരുട്ടാണവർക്കു ചുറ്റിലുമിന്നും
കൈത്തിരി തെളിക്കുവാനൊരു
കരം നീളാതെ, കരുണതൻ കടാക്ഷങ്ങളില്ലാതെ
അർദ്ധനഗ്നരായ് എരിയും വയറുമായ്
ആരോ ചെയ്ത പാപത്തിൻ ഭാരവും മുതുകിലേറ്റിയാ
ജീവിത വീഥിയിൽ പകച്ചങ്ങു നിൽക്കുന്നു.

തിരിഞ്ഞൊന്നു നോക്കുമോ നിങ്ങൾ?
ഇത്തിരി സ്നേഹം പുരട്ടിയൊരുരുളയും, എരിവെയിലിനോടു പൊരുതുവാനൊരു കുഞ്ഞുടുപ്പും
നീട്ടിടുമോ, അവർക്കായി നിങ്ങൾ?


അമ്മ

കുഞ്ഞു വയറിൻ പശിയടക്കുവാനാകാതെ
അന്നം തേടിയിറങ്ങിയവൾ,
മുഷിഞ്ഞു കീറിയ ഉടയാടകൾ കണ്ടാട്ടിയകറ്റരുതാരും.
അതുമൊരമ്മയാണെന്നറിക.

കുഞ്ഞിൻ മേനിയെ മൂടുവാൻ പട്ടുടയാടകളില്ലെന്നാകിലും,
കുഞ്ഞുകൈകാലുകൾ നഗ്നമാണെങ്കിലും
കുഞ്ഞു വയറെരിഞ്ഞൊട്ടിയതാകിലും
അമ്മ തന്നുള്ളിലെ രാജകുമാരനാണിന്നവൻ.

പകലിൽ വെളുത്തോൻ്റെ കറുത്ത കൈകളാൽ
ഞെരിഞ്ഞമർന്നവളെങ്കിലും, 
അനാഥക്കുരുന്നിന്നമ്മയാണിന്നവൾ.
അമ്മയെന്നൊരാ പുണ്യനാമത്തിൻ പൊരുളറിഞ്ഞവൾ
ഉയിർത്തെഴുന്നേൽക്കുന്നിതു
കുരുന്നു ജീവനെ കെടാതെ കാക്കുവാൻ.

ഉയിർ കൊടുത്തും വളർത്തേണമല്ലോ.
 നാളെ, ഉയിരെടുക്കാൻ പിറന്നവനെങ്കിലും? 
കരളിലെ കൂട്ടിലുറക്കേണമവനെ. നാളെയുടെ രക്ഷകനായ്ത്തീരുവാനായി.

വാക്ക്
വാക്കിൻ്റെയൂക്കിലെൻ മനമൂന്നി,
നിൽക്കുകയാണു ഞാനിന്നുമീ പടിവാതിലിൽ.
തിരികെ നീയെത്തുന്ന നേരം കിനാക്കണ്ടു,
ചവർത്ത ജീവിതമാകവേ മോന്തി ഞാൻ!

പറയാതെ ഞാൻ പറഞ്ഞ വാക്കുകളറിഞ്ഞു നീയന്ന്,
അറിയാതെൻ ഹൃദയത്തിലിടം തേടി വന്നു.
നിൻ മിഴികൾ വാചാലമായ നിമിഷങ്ങളിൽ,
മറുവാക്കിനായ് പരതിത്തളർന്നു ഞാൻ.

നീ നീട്ടിയ കരങ്ങൾ പിടിക്കുവാനാകാതെ,
എന്നമ്മയ്ക്കു നൽകിയ വാക്കിനെ കാത്തു ഞാൻ!
വാക്കാണ് സത്യമെന്നോതി ഞാനീ,
കാത്തിരിപ്പിൻ കമ്പളം പുതച്ചുറക്കം നടിക്കവേ...

യാത്രാമൊഴിക്കൊപ്പമായ് നീയേകിയ വാക്കുകളിൽ
എൻ പ്രണയത്തെ ആർദ്രമായ് കാത്തു ഞാനിന്നും!
നീ കവർന്നൊരെൻ ഹൃദയവുമായി
തിരികെയെത്തിടും നേരവും കാത്തു ഞാൻ,
നിനക്കായ് കരുതിയ വാക്കുകളെയോമനിച്ച്
നിൽക്കയാണീ പടിവാതിൽക്കലിപ്പഴും

പഴമ
പഴമയിലേക്ക് മനംനട്ടു തന്നെ
പുതുമ തന്നൂഞ്ഞാലിലാടിടേണം.
നമ്മെ നാമാക്കിയ പൈതൃകമില്ലാതെ
പൂർണ്ണതയെങ്ങനെ മർത്യനിന്ന്?

വേദിയിൽ നിന്നവൻ ഭാഷണം തുടരവേ,
കയ്യടിയുയരുന്നുവല്ലോ ചുറ്റും.
പഴമ തൻ സ്നേഹിത നിന്നവർ നൽകുന്നു
സ്നേഹത്തിൽ ചാലിച്ച പുഷ്പഹാരം.

തലയുയർത്തി നടന്നവനനങ്ങനെ
സ്വഗൃഹം പൂകാൻ തിരക്കുകൂട്ടി.
പഴയ മരങ്ങളതത്രയും വെട്ടി വെളുപ്പിച്ചു
വച്ചൊരാ തരുവിൻ പ്രതിമയ്ക്കരികിലൂടെ
ചേതനയില്ലാത്ത കൊറ്റിയെത്തഴുകി,
ഉമ്മറക്കോലായിലേറും നേരം
ചാരുകസേരയിൽ പഴയൊരു ചിത്രം പോൽ
 കുന്തിച്ചിരിക്കുന്ന വൃദ്ധനാം താതൻ്റെ
ദൈന്യമാം കണ്ണുകൾ കാണാതെയിന്നവൻ
പഴമയെത്തിരയും തിരക്കിലായി.

സംഗീതം
സപ്തസ്വരങ്ങളാലണിഞ്ഞൊരുങ്ങി
തരളമായെന്നെ തലോടുന്നു നീ..
എന്നിൽ നിറയുമാ അഴലിന്നഴുക്കിനെ
പൂവിതൾ വിരലാൽ തുടച്ചു നീയും
ഇമകളടച്ചു ഞാൻ നാദബ്രഹ്മത്തിൻ
ചിറകേറി കനവുകൾ നെയ്തുവല്ലോ
നിറയുന്നുവെന്നിലുമാമോദമെല്ലാം
അലിയുന്നു ജീവിത ഭാണ്ഡങ്ങൾ തന്നെയും
കാതിനിമ്പമാം സംഗീതം തീർത്തൊരാ
പ്രകൃതിയും കോരിത്തരിച്ചു നിൽപ്പൂ...
അറിയുവാനേറെ കൊതിച്ചു നിന്നെ,
തിരഞ്ഞു ഞാനീ നടയിൽ നിൽപ്പതുണ്ടേ
അറിയുന്നു ഞാനാഴക്കടലിനാലേറ്റം ആഴത്തിലൊഴുകുന്ന
സ്വരസാഗരമാണീ സംഗീതം
കാട്ടു പുൽത്തുമ്പിലും കാറ്റു തീർക്കുന്നിതാ
മനം മനക്കീടും മധുര നാദം
കാതോർത്തീടുകിൽ കേൾക്കാം നമുക്കാ
പ്രകൃതിയും സംഗീത സാന്ദ്രമല്ലേ!

*********************
നഷ്ടബോധങ്ങൾ തൻ മട്ടുപ്പാവിലിരുന്ന്,
ഞാനൊരു സ്വപ്നം നെയ്തിന്നു വീണ്ടും.
ആകാശ ലോകത്തുലാത്തും വെൺമേഘങ്ങളിൽ,
കേറിയെനിക്കൊന്നുറങ്ങണം!
ഏഴു വർണ്ണത്തിന്നഴകുമായ് നിൽക്കുമാ മാരിവിൽ മുത്തിനെ തേടി,
ജീവിതവഴികളിൽ വർണ്ണം വിതയ്ക്കുവാൻ 
ഇരു കൈയും കൂപ്പിത്തൊഴേണം.
എരിയുന്ന സൂര്യൻ്റെ ചൂടു കുടിച്ചേറ്റം
കരുത്തുള്ളോളായങ്ങു മാറണം.
ചന്ദ്രബിംബത്തിൻ ചാരത്തു നിന്നുമാ
ശോഭകളേറെയും വാങ്ങണം.
മിന്നിത്തെളിയും നക്ഷത്രക്കുഞ്ഞുങ്ങൾ
ചുറ്റിലും നിറച്ചൊന്നീ ഇരുട്ടിലേക്കു 
തിരിച്ചിറങ്ങേണമെനിക്ക്.

മട്ടുപ്പാവിലെയടച്ചിട്ട മുറിയിലെൻ
കിളിവാതിൽ മാത്രം തുറന്നു,
സ്വപ്നത്തിൻ വർണ്ണത്തേരേറുമെന്നാലും,
കാലിലെ ചങ്ങല തീർത്ത വ്രണത്തിൻ്റെ നീറ്റലിൽ
നിദ്രയിൽ തന്നെ ഞാനലിയും.

*******************
പച്ചവിരിച്ച നൽപ്പാടത്തിൻ
നടുവിലായ് സ്വർണ്ണയരഞ്ഞാണം പോൽ
അലസം കിടക്കുമാ നടവഴിയിലൂടവെ,
കുളിർ തെന്നലിൻ കരലാളനമേറ്റും,
കിളിക്കുഞ്ഞുങ്ങൾ തൻ കളിക്കൊഞ്ചലും കേട്ട്,
തലയാട്ടി നിൽക്കുമാ പൂക്കളെ നോക്കിയും,
കളകളമൊഴുകുന്ന ചോലയിൽ കാൽ നനച്ചും
കയറി വരേണമെൻ ഗ്രാമത്തിലേക്കായ്.
ഇവിടെയുണ്ടറവ വറ്റാത്ത വിശുദ്ധമാം സ്നേഹവും,
ഒരുമയും, പഴമ തൻ പൊൻമണിമുത്തും.
ഗ്രാമവിശുദ്ധിക്കു തണലേകും മാമരച്ചോട്ടിലായ്
ആയുരാരോഗ്യമേറുമൊരു പുതു തലമുറയുമായി
ആനന്ദനൃത്തമാടീടുന്ന ഗ്രാമത്തെ
കൊന്നൊടുക്കീടുവാതിന്നു കാക്കണം,
നാളെയുടെ സ്വപ്നമാം കുഞ്ഞു കരങ്ങളേ നിങ്ങൾ.
ഏറെത്തിളങ്ങുന്ന ചിത്രമായെന്നുമാ
ഗ്രാമം തിളങ്ങേണമെന്നെന്നുമുള്ളിലായ്

ഡിസംബർ

തണുത്തറഞ്ഞ കൈവിരലുകളാലാണ്
ഡിസംബർ എന്നെ തൊട്ടു വിളിച്ചതെങ്കിലും
പൊള്ളിപ്പിടഞ്ഞെണീറ്റ നിമിഷങ്ങൾ
തൻ കണ്ണീരോർമ്മ മുന്നിലെ മഞ്ഞുപാടയിൽ!

കണക്കു തീർത്തു കാലവും പ്രകൃതിയും
ഒരു വർഷത്തിൻ വാതായനമടക്കാൻ കുതിക്കവേ,
ചോരപ്പാടുണങ്ങിയ ഡിസംബറിൻ
തേങ്ങലും കേൾക്കാം.

നഷ്ടങ്ങൾ തൻ കണക്കു പുസ്തകം തുറന്ന
ഡിസംബറിൽ, പാതി വിരിഞ്ഞ സ്വപ്നങ്ങൾ വാടിത്തുടങ്ങി.
മോഹങ്ങളൊക്കെയുമടക്കിയ ഡിസംബറിനെ വിട്ട്
പുതുവർഷ പുലരിയെ കാത്തിരിക്കാം..
പിന്നെയും ആവർത്തനങ്ങൾ ബാക്കി
വീണ്ടും ദിനങ്ങളെണ്ണി കാത്തിരിക്കാം 
തണുപ്പോലുമൊരു ഡിസംബറിനെ കിനാക്കാണാം.


മാപ്പ്

മാപ്പു ചോദിപ്പൂ ഞാൻ മകളേ...
വിരിയും മുന്നേ നിന്നെ ചവിട്ടി ഞെരിച്ച
മാനവകുലത്തിൻ സന്തതി ഞാൻ!
വിശേഷ ബുദ്ധി നിറഞ്ഞ മനുഷ്യകുലത്തിൽ സന്തതി!

മാപ്പു ചോദിപ്പൂ ഞാൻ ഗിരി നിരകളേ....
നിന്നുള്ളം കാർന്നു തിന്നു മതിയാവാത്ത
മാനവസന്തതി ഞാൻ!

മാപ്പു ചോദിപ്പൂ ഞാൻ തരുലതാദികളേ...
നിങ്ങളെക്കൊല്ലാൻ വാളെടുത്ത 
ഇന്നിൻ സന്തതി ഞാൻ!

മാപ്പു ചോദിപ്പു ഞാൻ തെളിനീരുറവകളേ,
നിൻ്റെ നാഡി ഞരമ്പുകളെ ത്തകർത്താടും
അന്തമാം ലോകത്തിൽ നിന്നും ഞാൻ!

മാപ്പു ചോദിപ്പൂ കിളികളേ, പൂക്കളേ....
നിങ്ങൾ തൻ വർണ്ണം നശിപ്പിച്ച
തലമുറയുടെ പുത്രൻ ഞാൻ.

മാപ്പു ചോദിപ്പൂ വൃദ്ധരാം മാതാപിതാക്കളേ,
നിങ്ങൾ പകർന്ന പാoമുൾക്കൊണ്ട് ഉപേക്ഷിച്ചിടുന്നു ഞാൻ
നിങ്ങളെയീ നിർഭാഗ്യവതിയാം
ഭൂമി മാതാവിൻ മടിയിൽ.

*************************

കൂരിരുട്ടിനെ ജയിച്ച വീര റാണിയായ്
തുടുത്തു നിന്നൊരാ പൂനിലാമഴ,
പെയ്ത് തോർന്ന മണ്ണിലിറങ്ങവേ
ആർദ്രമാകുന്നിതെന്നുള്ളവും.

നനവാർന്ന ഹൃദയത്തിനടിത്തട്ടിൽ
നിന്നും
ഓർമ്മകൾ തൻ വിത്തു മുളപൊട്ടി,
തളിർത്ത വല്ലികൾ പൂക്കുന്നു വേഗേന.

പ്രണയ പുഷ്പത്തിൻ ദലങ്ങളിൽ
നിലാമഴത്തുള്ളികൾ മുത്തായി മിന്നവേ,
മഴയിൽ കുതിർന്നു കണ്ണീരുതിർത്ത നാളുകളോർത്തു ഞാൻ,
കൊഴിഞ്ഞ പൂക്കളും വിളർത്ത ചെടിയും
ഹൃദയത്തിൻ കോണിലുറക്കം നടിക്കുന്നു.

നിലാമഴയേതോ രോദന ഗാനം മൂളുന്നു.
നിലാവിലലിഞ്ഞ പ്രണയത്തിൻ തേങ്ങലാവുന്നു.
പതിയെ ആർദ്രയായ് പടിയിറങ്ങവേ
കൂരിരുളിനെ ജയിച്ചവൾ മിഴിനീരണിഞ്ഞുവോ?

*************
കാഴ്ചകളിൽ കരിമഷി പടരവേ
വെളിച്ചത്തിൽ ചിന്തുകൾ തേടിയലഞ്ഞിടേണ്ട.
ഇരുട്ടു വിഴുങ്ങിയ ചിന്തയുമായ് 
ചിലർ അലറിടുന്നു ചുറ്റിലുമറിക!

വരണ്ട ചുണ്ടുകൾ പിളർന്നു
ദീനമായ് കരയുമുണ്ണിക്ക് മുന്നിലായ്
നറും പാലഭിഷേകം ഭഗവാനു തന്നേ വേണ്ടൂ!

കുസൃതിയാം പെൺകുരുന്നുകൾ 
നരനെത്തന്നെയും ഭയന്നിരിക്കുന്നു!

ചുവരിൻ മൂലയിൽ ശബ്ദമില്ലാതെ
കേഴും വയോധികരാവും മാതാപിതാക്കൾ തന്നെയും!

മനുഷ്യ ചെയ്തികൾ സഹിയാഞ്ഞു
കൺകൾ മടങ്ങി മെല്ലവേ, പ്രകൃതിയെത്തേടി.

ചുടുചോരയൊലിപ്പിച്ചു നെടുവീർപ്പുതിർക്കുമാ
കന്നുകൾക്കു കീഴെയായ് മരങ്ങൾ തൻ ശവം
വരിയായ് വണ്ടിയിലേറുന്നു വേഗം.

പുഴതൻ കണ്ണീരിൽ കുതിരും മണൽത്തരിമീതേ
ത്തരിച്ചു ഞാൻ നിൽപ്പൂ.

കണ്ണേ... മടങ്ങുക....
ഇല്ലെവിടെയുമൊരു കാഴ്ച കൺകുളിർ ചൂടുവാനായി.

******************************
പുതുവർഷപ്പുലരി പിറന്നൂ
ഒരു നവലോകം തുറന്നൂ...
പുതിയ കനവുകൾ, 
നെയ്തേ വരവേൽക്കാം
പുതുവർഷത്തെ... ഈ പുതു വർഷത്തെ....
Happy New Year happy New Year
 happy happy New Year 

സന്തോഷപ്പുതുവത്സരമണയേ,
ആമോദ ചിത്തരായ് ആടാം പാടാം
പുതുവർഷ ഗാനം പാടാം..

Happy New Year happy New Year
 happy happy New Year 

പരാജയങ്ങൾ ഭയക്കാതെ,
ധൈര്യസമേതം മുന്നേറാം
വിജയ പാതകൾ തെളിച്ചിടാം
കരുത്തരായി വിളങ്ങാം ഈ പുതുവർഷത്തിൽ...
Happy New Year happy New Year
 happy happy New Year 

സത്യം ധർമ്മം കൈവെടിയാതെ
കർമ്മ പഥങ്ങൾ താണ്ടാം.
അജ്ഞത മാറ്റാൻ അറിവിൻ പടികൾ
ഒന്നൊന്നായി കയറാം.
ഒരുമയോടൊന്നായ് ഒരേ മനസ്സായ്
വരവേൽക്കാം പുതുവർഷത്തെ '
Happy New Year happy New Year
 happy happy New Year

**************************
വെളിച്ചത്തെ പുതപ്പിച്ച തമസ്സിൻ കമ്പളം
നീങ്ങുവാൻ പുലരും വരെ കാക്കണം!
പുലരുവാൻ ഇനിയുമുണ്ടേറെ ദൂരം
വഴിക്കണ്ണുമായ് കാക്കാം പുലരിയെ

തമസ്സിൻ മറവിലമറിടും ചെന്നായ്ക്കൾ
ഭീതിയായുള്ളിൽ നിറയുമ്പോഴും
തനിയെ ഇരുട്ടിലേക്ക് കണ്ണും നട്ടിരിക്കാൻ കൊതിച്ചു പോവുന്നു ഞാൻ.

വെളിച്ചം ഭയന്ന് ഇരുട്ടിനെ പ്രണയിച്ച
ഭ്രാന്തമാം ചിന്തകളില്ലെന്നാകിലും
കട്ട പിടിച്ച ഇരുട്ടിൽ കണ്ണീർമഴയ്ക്കെന്നും
ആർത്തലച്ചു തന്നെ പെയ്തൊഴിയാം.

ചിന്തയിൽ തമസ്സു നിറഞ്ഞവർ
തീർത്ത തടവറയ്ക്കുള്ളിൽ ഏകയായ്
പുലരി കാത്തു കിടക്കുമെനിക്കെന്നും
കൂട്ടിന്നു തമസ്സു മാത്രമെന്നറിവു ഞാൻ.


ആറ്റു വക്കിൽ

ആറ്റുവക്കിലെ കൈത പൂത്ത മണമെങ്ങും പരക്കവേ,
ഓർമ്മതൻ വള്ളിയൂഞ്ഞാലിലാടിയാറ്റുവക്കത്തണഞ്ഞു ഞാൻ!

ആറ്റിലെയോളങ്ങൾ വിരിയിച്ച കാറ്റിലലിഞ്ഞു ഞാൻ നിൽക്കവേ
ഒരു കുഞ്ഞു നിശ്വാസത്തിൻ ചൂടെന്നെ പൊതിയുന്നു.
കൈതകൾക്കുള്ളിൽ തല താഴ്ത്തിയ നാഗങ്ങൾ
പതിയെ തിരിഞ്ഞിഴയുന്നു!
മണൽത്തരികൾക്കു മീതെപ്പതിഞ്ഞ
കുഞ്ഞു പാദത്തിന്നടയാളം മായാതെ നിൽക്കുന്നു.
കൈതപ്പൂവിനായ് ഓടി വന്നതാണവൻ
കളിക്കൂട്ടുകാരിതൻ വാശിക്കു മീതെ.
നീലിച്ച പാദങ്ങൾ കാണുവാനാകാതെയന്നോടിമറഞ്ഞ നിൻ കൂട്ടുകാരി,
വന്നിതാ നിൽപ്പൂ നിന്നരികിലായ്.
ആറ്റു വക്കിലെ കൈത തൻ ഗന്ധത്തിലൂറും
നിന്നോർമ്മകളിലലിയാൻ!


തിരുപ്പിറവി

ഇരുൾത്തിരകളിൽ വഴിയറിയാതുഴലും മാളോർക്ക്
വെളിച്ചമായ്, വഴികാട്ടിയായൊരു തിരുപ്പിറവി.
ബെത് ലഹേമിലെ പുൽത്തൊഴുത്തിൽ
ദൈവപുത്രൻ ഭൂജാതനായി.
മാനവ ഹൃത്തിൽ സ്നേഹത്തിൻ വിത്തു വിതയ്ക്കാനായി
കാലിത്തൊഴുത്തിൽ പിറന്നു നാഥൻ.
പിറവിയറിയിക്കാനായുയർന്നു വിണ്ണിൽ,
പൊൻ പ്രഭ തൂകും താരകങ്ങൾ.
അശരണരായോർക്കത്താണിയാവാൻ
മണ്ണിതിൽ വന്നു പിറന്നു നാഥൻ.
ത്യാഗമെന്തെന്നു പഠിപ്പിച്ചു നമ്മെ ,
ഭൂവിതിൽ വന്നു പിറന്നപാടെ.
ദു:ഖത്തിൻ മുള്ളിനെ പൂ പോൽ കരുതുവാൻ
നമ്മെ പഠിപ്പിക്കാനായ് ജനിച്ചോൻ
കന്നുകിടാങ്ങൾക്കൊപ്പം കിടന്നവൻ
പാരിൻ രക്ഷകനായവതരിച്ചോൻ
വിശുദ്ധയാം കന്യാമറിയത്തിൻ പൊൻ മകനായ്
മാനവഹൃത്തിൽ മഞ്ഞായ് പെയ്തിറങ്ങിയ ദൈവപുത്രൻ

വേനൽപ്പൂവ്

എരിവെയിലിൽ വിരിഞ്ഞ പൂവു ഞാൻ!
എൻ ദളങ്ങളിലില്ല നീഹാരബിന്ദുക്കളെങ്കിലും
ഏറെ തിളങ്ങും നിറമാണെനിക്ക്.
തകർത്തീടില്ലൊരു വെയിൽ നാളവുമെന്നെ,
കനലാണെന്നുള്ളിലെരിയുന്നതും!
ദാഹാർത്തയായ് വളർന്ന നാളുകളിൽ
എൻ തായ്ച്ചെടി തൻ രക്തമൂറ്റിക്കുടിച്ചേറെ ചുവന്നു ഞാൻ
എങ്കിലുമെന്നുള്ളിലും ഒരു ചെറുമഴക്കനവുണ്ട്.
കുളിർ തെന്നലും തണലും തീണ്ടാത്തവൾ ഞാൻ
ശക്തമാം ദളങ്ങൾ നീട്ടി നിൽപ്പോൾ.
ചുറ്റിലുമെരിയുന്ന വേനലിൽ വിയർക്കാതെ,
പാഴ്ക്കനവുകളിൽ മനമിടറാതെ,
നിൽപ്പുഞാനിന്നും ഉള്ളിൽ ഉറഞ്ഞ പ്രതികാരാഗ്നിയുമായി.
എൻ്റെ മഴയെ കട്ടെടുത്തവനെ,
എൻ്റെ പുഴയെ കുടിച്ചു വറ്റിച്ചവനെ,
എൻ്റെ തണലിനെ മായ്ച്ചു കളയുന്നവനെ
തകർക്കുവാനായിന്നുമെൻ നിറം ഏറെ ജ്വലിപ്പിച്ചു ,
വേനൽപ്പൂവായ് വിരിഞ്ഞു നിൽപ്പുണ്ട് ഞാൻ .


Comments

Popular posts from this blog

കദനം വിതയ്ക്കുന്ന കനൽ വഴികൾ

കനൽ വീഥികൾ

മാനസാന്തരം