കഥ


നിങ്ങള്‍ തേടി
      ട്രെയിന്‍ മെല്ലെ നീങ്ങിത്തുടങ്ങിയിരിക്കുന്നു. ലതിക ഒന്നുകൂടി ജനാലയ്ക്കരികിലേക്ക് നീങ്ങിയിരുന്നു. കാലത്തെയും തോല്പിക്കാനെന്ന വിധം പച്ചപ്പു നിറഞ്ഞ പാടങ്ങളെയും തെങ്ങിന്‍ തോപ്പുകളെയും പിന്നിലാക്കിക്കൊണ്ട് വണ്ടി കുതിക്കുകയാണ്. കൃത്രിമ മൈതാനവും സിമന്റ് കൊറ്റികളും ഉണങ്ങി വരണ്ട പാടങ്ങളും വന്നും പോയും കൊണ്ടിരിക്കുന്നു. നിറം  മങ്ങിയ കാഴ്ചകള്‍. നിറങ്ങള്‍ തേടിയിറങ്ങിയതാണ് പക്ഷേ!
       ചിന്തകള്‍ ഭൂമിയെയും പച്ചപ്പിനെയും വിട്ട് സൗരയൂഥത്തിലെത്തി നില്‍ക്കുന്നു. എപ്പൊഴോ കണ്ണുകള്‍ മെല്ലെയടഞ്ഞു. നേരിയ ഒരു മയക്കം. മെല്ലെ കണ്ണു തുറന്നു നോക്കിയപ്പോള്‍ വീണ്ടും നിറം മങ്ങിയ കാഴ്ചകള്‍, പുകയുടെയും മറ്റും രൂക്ഷ ഗന്ധം. ഹോ! വയ്യ. അവള്‍ കണ്ണുകള്‍ ഇറുക്കിയടച്ചു. എവിടെയാണ് നിറങ്ങള്‍ കണ്ടെത്തുക? ഇല്ല എല്ലാം ശൂന്യമാണ്. ഓര്‍മകളില്‍ പരതിയപ്പോള്‍ ചെറിയൊരു സുഗന്ധം. എവിടെയാണത്? ങാ! ഓര്‍ക്കുന്നു. ഓര്‍ഫനേജിന്റെ മുറ്റത്തെ മുല്ലയില്‍ നിന്നാണത്. ഇല്ല അതില്‍ സുഗന്ധമുണ്ടാവില്ല. അനുഭവിച്ചറിഞ്ഞതാണ് ആ അനാഥബാല്യം - നിറങ്ങളില്ലാത്ത സ്വപ്നങ്ങളില്ലാത്ത ലോകം.
റോഡു വക്കിലുടെ അമ്മയുടെ കൈയില്‍ തൂങ്ങി സ്കൂളില്‍ പോകുന്ന നിറമുള്ള ബാല്യങ്ങളെ കൊതിയോടെ നോക്കി നിന്നിട്ടുണ്ട്. അവരുടെ മുല്ലപ്പൂക്കള്‍ നല്ല സുഗന്ധം തരുന്നുണ്ട്. പക്ഷേ ഓര്‍ഫനേജിലെ ആ കൊച്ചു മുല്ല ഇതുവരെ സുഗന്ധം തന്നില്ലല്ലോ.  ചിന്തകള്‍ക്കു വിരാമമിട്ട് ഒരു കുലുക്കത്തോടെ ട്രെയിന്‍ നിന്നു. ഇനി എന്ത്? തന്റെ ബാഗുമെടുത്ത്, വേച്ചു പോകാതെ അവള്‍ താഴെ ഇറങ്ങി. എവിടെ പോകണം ? ആയരരക്കണക്കിനു തിരമാലകളെ ഉള്ളിലൊളിപ്പിച്ചു താരാട്ടു പാടുന്ന കടല്‍. അതെ അങ്ങോട്ടാണ് പോകേണ്ടത്. 
      നാടും നഗരവും സായാഹ്നത്തിരക്കിലാണ്. തലയ്ക്കു മുകളിലൂടെ പറന്നു പോയ കാക്കകള്‍ക്കു പോലും കൂടണയാനുള്ള വെമ്പലാണ്. സാരിത്തുമ്പ് തലയ്ക്ക് മുകളിലേക്ക് വലിച്ചിട്ട്, അസ്തമയ സൂര്യനെ കാണാനെത്തിയവരുടെ തിരക്കിലൂടെ വിജനമായ കടല്‍ത്തീരം തേടി അവള്‍ നടന്നു. എരിഞ്ഞടങ്ങുന്ന സൂര്യനെ നോക്കി പൊട്ടിച്ചിരിക്കുകയാണ് ചില കുട്ടികള്‍ ചിലര്‍ സഹതാപത്തോടെ നോക്കുന്നുമുണ്ട്. 
തിര തഴുകി തണുപ്പിച്ച മണല്‍ത്തരികള്‍ക്കൂ മീതെയിരുന്ന് അവള്‍ ഓര്‍മകളുടെ ഭാണ്ഡം തുറന്നു. 
അനാഥാലയത്തിന്റെ മതില്‍ക്കെട്ടിനിപ്പുറം സ്വന്തമായൊരു തൊഴില്‍, ശമ്പളം... സ്വപ്നങ്ങളെ ജീവന്‍ വയ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ ചുറ്റും നിന്നും ഒരു ചോദ്യം
"ആരുടെ മകളാ ? "
ഉത്തരമില്ലാത്ത ചോദ്യത്തിനു മുന്നില്‍ വിറങ്ങലിച്ചു നിന്നപ്പോള്‍ അവജ്ഞയോടെ ചില കണ്ണുകള്‍ കുത്തിനോവിക്കുന്നു. പരിഹാസപ്പുഞ്ചിരിയും സഹതാപത്തിന്റെ കണ്ണുകളും അക്കൂട്ടത്തിലുണ്ട്. 'അനാഥ' യെന്ന ഉത്തരത്തിന് വീണ്ടും ഒരനാഥബാല്യം സമ്മാനിക്കാനുള്ള കരുത്തുണ്ടന്നു മനസിലാക്കിയപ്പോള്‍ നാക്കില്‍ നിന്നും നിറയെ കളവുകള്‍ പുറത്തു ചാടി. 
"അച്ഛന്‍ അമേരിക്കയിലാ" അങ്ങനെയൊരു കള്ളത്തിനു മുകളില്‍ അവള്‍ നിറങ്ങള്‍ കണ്ടെത്താന്‍ ശ്രമിച്ചു കുറച്ചു കാലം. അസത്യത്തെ മറച്ചുകൊണ്ട് ആ സത്യം നാടറിഞ്ഞപ്പോള്‍ ബഹുമാനപുരസരത്തോടെയുള്ള നോട്ടം അവജ്ഞയോടെയായി. കുറേപ്പേര്‍ സഹായവാഗ്ദാനവുമായെത്തി. എല്ലാം പൊയ്മുഖങ്ങള്‍. ഓഫീസ് ക്വാര്‍ട്ടേഴ്സിലെ സുരക്ഷിതത്വത്തെ വിശ്വസിക്കാനാവില്ല. വീണ്ടും ഒരു മടക്കയാത്രയാവാം. ഇങ്ങനെ എത്രയെത്ര മടക്കയാത്രകള്‍ എത്ര ഗ്രാമങ്ങള്‍! എത്ര പട്ടണങ്ങള്‍! സ്വാന്തനമായി ഒരു തിര വന്നു കാലില്‍ തൊട്ടപ്പോള്‍ അവള്‍ മെല്ലെ എഴുന്നേറ്റ് നിറമുള്ള സ്വപ്നങ്ങള്‍ നെയ്യാന്‍ ശ്രമിച്ചു. 
'അമ്മ'. ആരായിരിക്കും തന്റെ അമ്മ? ഒന്നുകില്‍ താന്‍ പരിചയപ്പെട്ട ഒരുപാടുമുഖങ്ങളില്‍ അവുരുണ്ടായിരുന്നിരിക്കും. അല്ലെങ്കില്‍ ! അവളുടെ സ്വപ്നങ്ങളെ മുറിപ്പെടുത്തിക്കൊണ്ട് നാല് കണ്ണുകള്‍ അവളിലേക്ക് നീണ്ടു. തന്റെ ഏകാന്തതയിലേക്ക് കയറി വന്നവര്‍ക്കു നേരെ അവള്‍ തലയുയര്‍ത്തി നോക്കി. അവരുടെ പതിഞ്ഞശബ്ദം 
'എനിക്കറിയാം ചോദിക്കാനും പറയാനുമൊന്നുമാരുമില്ല'
ലതിക ഞെട്ടലോടെ മുഖം തിരിച്ചു. തന്റെ ബാഗുമെടുത്ത് കാലുകള്‍ ചിറകുകളാക്കി ഏറെ ദൂരം താണ്ടി. ആളുകളെല്ലാം ഒഴിഞ്ഞു പോയ്ക്കൊണ്ടിരിക്കുന്നു. കടല്‍ത്തീരം ശൂന്യമായി. സ്വര്‍ണ്ണവര്‍ണ്ണം  കടലില്‍ ഉരുക്കിയൊഴിച്ച് സൂര്യനും മറഞ്ഞു. എവിടെ വരെ ഓടണം ? ഭൂമിയുടെ അറ്റം വരെയോ? ലതിക സ്വയം ചോദിച്ചുപോയി. അന്ധകാരം ഭൂമിയെ വിഴുങ്ങാന്‍ തുടങ്ങിയിട്ടും അവളനങ്ങാതെ, ഇരുട്ടു വീണു കറുത്ത തിരകളെ നോക്കി നിന്നു. കാലുകളില്‍ ഒരു നനുത്ത സ്പര്‍ശം അവള്‍ തല താഴ്ത്തി നോക്കി. ഒരു പിഞ്ചുകുഞ്ഞിന്റെ ഓമനത്തമുള്ള കൈകള്‍. നിഷ്കളങ്കമായി ചിരിച്ചുകൊണ്ട് അതവള്‍ക്കു നേരെ നീട്ടുകയാണ്. 
വീണ്ടുമൊരനാഥ. വെണ്മയുടെ മുഖം മൂടിയണിഞ്ഞ കറുത്ത ലോകം ഇവളെ സ്വാഗതം ചെയ്തേക്കാം. പത്രത്താളുകളിലെ മനം മരവിപ്പിക്കുന്ന വാര്‍ത്തകള്‍ ഓര്‍ത്തിട്ടാവണം അവള്‍ കുഞ്ഞിനെ വാരിയെടുത്ത് മാറോട് ചേര്‍ത്തു പിടിച്ചു നടന്നു വേഗം........ വേഗം................

 

[കേരള സാഹിത്യ അക്കാദമി യുവ സാഹിത്യകാരന്മാര്‍ക്കു വേണ്ടി സംഘടിപ്പിച്ച എഴുത്തു വിളക്ക് ശില്പശാലയില്‍ പങ്കെടുക്കാന്‍ എനിക്ക് അവസരം നേടിതന്ന എന്റെ രചന. പക്ഷേ നിര്‍ഭാഗ്യവശാല്‍, വ്യക്തിപരമായ ചില കാരണങ്ങളാല്‍ എനിക്കതില്‍ പങ്കെടുക്കാന്‍ പറ്റിയില്ല. .....‍]






കാഴ്ചകൾക്കപ്പുറം

ണിം ണാം ണിം ണാം ണിം - മണി അഞ്ചായി. കുമാരന്റെ ചെവിയിലേക്ക്  ക്ലോക്ക് പെരുമ്പറ കൊട്ടി അറിയിച്ചു. തളർന്ന് തറയിൽ കുത്തിയിരുന്ന ആ വൃദ്ധൻ അലറിക്കരഞ്ഞുകൊണ്ടെഴുന്നേറ്റു. "ഈശ്വരാ മണി അഞ്ച് ഇനിയും ന്റെ ഉണ്ണിക്കുട്ടൻ" തലയ്ക്കു ചുറ്റും പത്തു വയസ്സുകാരൻ പേരക്കുട്ടിയുടെ "മുത്തശ്ശാ " വിളി ഉണരുന്നു. " മുത്തശ്ശാ ഇന്നെനിക്ക് പുതിയ ഗെയിം ഡൗൺലോഡ് ചെയ്തു തന്നില്ലെങ്കിൽ ഞാൻ പപ്പയോടും മമ്മിയോടും വിളിച്ചു പറയും "
കാര്യം ശരിക്കു മനസ്സിലായില്ലെങ്കിലും അമേരിക്കയിലുള്ള മാതാപിതാക്കളെ വിളിക്കുമെന്ന ഭീഷണിക്കു മേൽ അത് താൻ സമ്മതിച്ചതാണല്ലോ ' അപ്പോൾ പിന്നെ പിണക്കം തീർക്കാൻ ഈ വൃദ്ധനെ കളിപ്പിക്കുന്നതൊന്നുമല്ല. പടിയിറങ്ങുമ്പോൾ മുത്തശ്ശിക്കുള്ള പതിവ് മുത്തം കൊടുക്കാനും ന്റെ ഉണ്ണിക്കുട്ടൻ മറന്നില്ലല്ലോ ' നര ബാധിച്ച തന്റെ ശരീരവും വഹിച്ചുകൊണ്ട് കുമാരൻ നിർത്താതെ ഓടി. ബസ് സ്റ്റോപ്പ്, സ്കൂൾ, കടകൾ എല്ലാം കയറിയിറങ്ങി. ഫലമൊന്നുമുണ്ടായില്ല. ചിലപ്പോൾ തന്റെ കാഴ്ചയക്കപ്പുറം ക്ലാസ് റൂമിലോ ബസ് സ്റ്റാൻഡിലോ അവനുണ്ടായിരുന്നോ? ഭ്രാന്തു പിടിച്ച പോലെ അയാൾ ബസ് സ്റ്റാൻഡിൽ തലങ്ങും വിലങ്ങും പാഞ്ഞു. കിതപ്പടക്കാനായി കൈ യൂന്നിയ പരസ്യ ബോർഡുo അയാളെ കുത്തി നോവിക്കുന്നതായിരുന്നു. ബാലവേലയ്ക്കായി തട്ടികൊണ്ടു പോകപ്പെട്ട കുരുന്നുകളുടെ ദയനീയ മുഖം അയാളുടെ ഹൃദയത്തെ നുറുക്കിക്കൊണ്ടേയിരുന്നു.
"ഹോ! ഇല്ല ന്റെ ഉണ്ണിക്കുട്ടനിപ്പോ വീട്ടിലെത്തിയിട്ടുണ്ടാവും ".
സ്വയം സമാധാനിപ്പിക്കാൻ ശ്രമിച്ചു കൊണ്ട് തിരികെ നടക്കവേ ചായക്കടയ്ക്കു മുന്നിൽ പത്രവായനയും ചർച്ചയും തകർക്കുന്നു.
"ഭീകരാക്രമണം !, അവിടെ ആൺ പെൺ ഭേദമൊന്നുമില്ല അവരുടെ കൈയിൽ കിട്ടിയാൽ പിന്നെ തീവ്രവാദിയാക്കി മാറ്റുമത്രെ ". ആരുടെയോ അഭിപ്രായം കുമാരന്റെ തലച്ചോറിലൊരു കൊള്ളിയാൻ മിന്നിച്ചു . "ഈശ്വരാ ന്റെ കുട്ടി" വെറുമൊരു മാത്രമല്ലവനെനിക്ക് തന്റെ ശ്വാസം തന്നെ അവനാണ് '.ഉണ്ണിയെ കിട്ടാൻ തന്റെ കണ്ണുകൾ ദാനമായി നൽകിയ നങ്ങേലിയുടെ കഥ പറഞ്ഞു കൊടുക്കുമ്പോൾ അവൻ പറയാറുണ്ട്.
"എന്റെ മുത്തശ്ശനും മുത്തശ്ശീമാണെങ്കിൽ ജീവൻ തന്നെ കൊടുത്തേനെ" . ഇതും പറഞ്ഞൊരു ചിരിയുണ്ട്, കുമാരന്റെ സകല തളർച്ചകളും ആ ചിരിയിലലിഞ്ഞു പോകാറുണ്ട്.
കൈവിട്ടു പോയ ഒരു കുട്ടിയുടെ ഭാവിയെപ്പറ്റി മാധ്യമങ്ങൾ വരച്ചു കാട്ടിയ ചിത്രങ്ങളെയോർത്തപ്പോഴേക്കും തന്റെ ഞരമ്പുകളുടെ ശക്തി ക്ഷയിച്ചു പോകുന്നതായി തോന്നി അയാൾക്ക്, താനിപ്പോൾ വലിയൊരന്തകാരത്തിലാണ് തലയ്ക്കു ചുറ്റും വണ്ടുകൾ ചീറിപ്പറക്കുന്നു. കാലുകൾക്ക് കീഴെ തറ പൊടിഞ്ഞു പോകുന്നു. എങ്കിലും സർവ്വ ശക്തിയുമെടുത്ത് അയാൾ അലറി വിളിച്ചു " ഉണ്ണീ ....... " സ്വന്തം ചെവിക്കുടയിൽ തട്ടി ആ ശബ്ദതരംഗങ്ങൾ ചിതറിപ്പോയ്ക്കൊണ്ടിരുന്നു.
"ഹാ വയ്യ! "
തന്റെ കട്ടിലിനരികിൽ നിറകണ്ണുകളുമായി നിൽക്കുന്നതാരാണ്?
" ന്റെ ഉണ്ണിക്കുട്ടനല്ലേ അത്?"
"മോനേ... "
തന്റെ സ്വരം തൊണ്ടയിൽ കിടന്നു വീർപ്പു മുട്ടുന്നുണ്ടോ കൺമുന്നിൽ നിന്നും നനഞ്ഞു കുതിർന്ന ആ ചിത്രം പൊടിഞ്ഞു പോകുന്നോ കട്ടപിടിച്ച ഇരുട്ടിലേക്ക് ഏതോ വെളിച്ചം കടന്നു വരികയാണോ
ഒന്നും വേർതിരിച്ചറിയാതെ അയാളുടെ വിളറിയ മുഖത്ത് നിന്നും അടർന്നു വീണ ആ അശ്രുകണം ആരെയും കാത്തു നിൽക്കാതെ തറയിലെ മണ്ണിൽ ലയിച്ചു ചേർന്നു.
******************************************


ഒരു ഫെമിനിസ്റ്റിന്റെ ജനനം

      കണ്‍തടങ്ങളിലെ കറുപ്പ് കൂടി വന്നപ്പോഴാണ് ആരോ അവള്‍ക്ക് ഫ്രൂട്ട്സ് കടയിലേക്ക് വഴി കാണിച്ചത്. മനസ്സില്‍ ഊറിക്കൂടിയ കരിയുടെ പ്രതിഫലനം മുഖത്തറിഞ്ഞതില്‍ തെല്ലൊരു നിരാശയുമായി മീര നേരെ കയറിയത് മേക്കപ്പ് സാധനങ്ങള്‍ വില്‍ക്കുന്ന കടയിലേക്കാണ്. എന്നു മുതലാണ് താനീ ശീലങ്ങള്‍ തുടങ്ങിയതെന്ന് അവള്‍ക്കു തന്നെ നിശ്ചയമില്ല. എന്നും സമാധാനം മാത്രമാഗ്രഹിച്ച ഒരു കഞ്ഞു മാടപ്രാവിന്റെ ഹൃദയവുമായാണ് മീരയും യൗവനത്തിന്റ പടവുകള്‍ കയറിത്തുടങ്ങിയത്. ഏതൊരു പെണ്ണിനെയും പോലെ, ജനിച്ചു വളര്‍ന്ന വീടിനും നാടിനും ഒരു ദിവസം അന്യയായി തീര്‍ന്നപ്പോള്‍ വളരെയധികം പ്രതീക്ഷയോടെ അവള്‍ പുതിയ വേഷത്തിലേക്കുറ്റു നോക്കി. വെറുമൊരു മകള്‍ മാത്രമായിരുന്ന താന്‍ ഭാര്യ,മരുമകള്‍, അമ്മ തുടങ്ങിയ വലിയ ഉത്തരവാദിത്തങ്ങളിലേക്ക് ഉയര്‍ന്നപ്പോള്‍ തന്റെ ചിറകുകള്‍ വെട്ടിയരിയപ്പെട്ടത് പോലും അവള്‍ക്ക് മലസ്സിലായത് വൈകിയാണ്. ഓര്‍മ്മകളിലൂളിയിട്ട് റോഡരികിലൂടെ നടന്നപ്പോള്‍ മുന്നിലൂടെ കടന്നുപോയ പരിചിതമുഖങ്ങള്‍ പലതും ചിരി തൂകിയത് അവളറിഞ്ഞതേയില്ല. വെറുതെയല്ല നാട്ടുകാര്‍ പറയുന്നത്
"എന്തൊരഹങ്കാരിയാ മീര!”
അഹങ്കാരിയെന്ന് ഒരിക്കല്‍ പ്രിയതമന്‍ പറഞ്ഞപ്പോള്‍ അവള്‍ പൊട്ടിച്ചിരിച്ചുപോയി.
"എന്തിനാണ് താന്‍ അഹങ്കരിക്കേണ്ടത്? ജീവിത്തിലെ ഒരു പാട് നല്ല നിമിഷങ്ങള്‍ക്കും പ്രതീക്ഷകള്‍ക്കും തിരശ്ശീല വീണതിനോ?, ഉറച്ച ലക്ഷ്യവുമായി തുടങ്ങിയ പഠനം പാതി വഴിയില്‍ വലിച്ചെറിയേണ്ടി വന്നതിനോ?, ചുറ്റുമുയരുന്ന ആജ്ഞാ ശബ്ദങ്ങള്‍ക്കു മുന്‍പില്‍ തലതാഴ്ത്തി നിന്നതിനോ ?, സ്വന്തം വ്യക്തിത്വം പോലും ഉപേക്ഷിച്ചതിനോ?”
"മതി നിര്‍ത്ത്. ഇതാ ഞാന്‍ പറഞ്ഞത് നീ ഒരഹങ്കാരിയാണെന്ന് "
ഭര്‍ത്താവിന്റെ കലി തീരു വരെയുള്ള ശകാരം അവളുടെ ചെവിക്കുള്ളില്‍ ഓളങ്ങള്‍ തീര്‍ത്തു.
നല്ല തന്റേടമുള്ള കുട്ടി എന്ന സര്‍ട്ടിഫിക്കറ്റ് കുഞ്ഞുനാളിലേ കിട്ടിയിരുന്നെങ്കിലും കുടുംബ കലഹങ്ങളെ അവള്‍ക്ക് എന്നും ഭയമായിരുന്നു. അതുകൊണ്ടാവണം എന്നും എപ്പോഴും കുടുംബത്തിനകത്തവള്‍ ഒരു മെഴുകുതിരിയായി മാറിയത്.
ഓഫീസില്‍ നിന്നും തിരിച്ചെത്തി നിമിഷങ്ങള്‍ക്കകം വീട്ടമ്മയുടെ ജോലിയിലവള്‍ വ്യാപ‍ൃതയായി. അമ്മയായി, വേലക്കാരിയായി, നേഴ്സായി,ടീച്ചറായി, അഭിനേത്രിയായി അന്നത്തെ വേഷങ്ങള്‍ ആടിത്തീര്‍ത്തു. സംശയരോഗത്തിന്റെ കരിനിഴലില്‍ തനിക്കുനേരെ, ഊരിപ്പിടിച്ച വാളുമായി നടന്നടുത്തരൂപത്തെക്കണ്ട് അവള്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. തന്റെ എല്ലാമെല്ലാമായ ഭര്‍ത്താവു തന്നെ! ആ വാളുകൊണ്ട് അവളുടെ ഹൃദയത്തെ അയാള്‍, ഒരറുവാകരന്റെ ലാഘവത്തോടെ വെട്ടി നുറുക്കാന്‍ തുടങ്ങി. അതിന്റെ ചോരച്ചാലുകളില്‍ കാല്‍ വഴുതാതെ അയാള്‍ തിരിഞ്ഞു നടന്നു തുടങ്ങി.
തന്റെ വിളറിയ മുഖം ആളുകളോട് പലതും സംസാരിക്കുമെന്നോര്‍ത്തിട്ടാവണം ഇതു വരെയണിയാത്ത ചായക്കൂട്ടുകള്‍ അവളന്വേഷിച്ചത്. കടും നിറത്തിലുള്ള ലിപ്സ്റ്റിക്കിനുള്ളില്‍ നിന്നും അവളുടെ ചുണ്ടുകള്‍ അവളോടുതന്നെ കോക്രി കാട്ടി.
വനിതാ ദിനത്തില്‍ സ്ത്രീരത്നങ്ങളെ കോരിത്തരിപ്പിച്ച ഗംഭീരപ്രസംഗവും കഴിഞ്ഞ് തിരിച്ചിറങ്ങുമ്പോള്‍ അവളുടെ കാലുകള്‍ വിറകൊള്ളുന്നുണ്ടായിരുന്നു. സ്വന്തം ജീവിതത്തോടു മുഖം കുനിച്ച്, അടുക്കളയിലെ പുകച്ചുരുളുകള്‍ക്കുള്ളിലെ സുന്ദരമായ ഒരുകാവ്യമായി മാറിക്കൊണ്ടിരിക്കുന്നു മീര. തന്റെ ഉള്ളില്‍ ഒതുക്കി വച്ച വാക്കുകള്‍ പലതും ധാരയായി അവള്‍ സാമൂഹ്യമാധ്യമങ്ങളിലൊഴുക്കാന്‍ തുടങ്ങി. ഇപ്പോഴവള്‍ക്കതാ പുതിയൊരു പേരു വീണിരിക്കുന്നു.
"അവളൊരു ഫെമിനിസ്റ്റാ " മീര അത്ഭുതത്തോടെ കേട്ടു.
"ഫെമിനിസ്റ്റോ ? എന്താത്?”
അവളുടെ വിരലുകള്‍ ഗൂഗിളില്‍ തിരഞ്ഞു. ചില മോഡേണ്‍ ലേഡീസിന്റെ ഫോട്ടോയ്ക്കു മുകളിലവള്‍ കണ്ടു. തിളങ്ങുന്ന ലിപികളില്‍ ഫെമിനിസ്റ്റെന്ന് രേഖപ്പെടുത്തിയിരിക്കുന്നു.
പക്ഷേ തന്റെ സ്കൂളില്‍ പണ്ടുസ്ഥലം മാറി വന്ന ആ പ്രധാനധ്യാപികയും ഫെമിനിസ്റ്റാത്രെ. തനി നാട്ടുമ്പുറത്തുകാരിയായ മധ്യ വയസ്കയായ ഒരു പാവം സ്ത്രീ. ലളിതമായ വേഷവിധാനം,കുറച്ചുമാത്രം സംസാരം. അവരും ഫെമിനിസ്റ്റാണെന്ന്!
തന്റെ കൂട്ടുകാരി ലേഖയും... സ്വന്തം അച്ഛനെ 'അച്ഛാ' എന്നോ 'മുത്തശ്ശാ' എന്നോ വിളിക്കേണ്ടതെന്നറിയാതെ വിറങ്ങലിച്ചു നിന്ന അവളുടെ ബാല്യ കാലം ഇപ്പോഴും കണ്‍മുന്നില്‍ നിറയുന്നു. തൃപ്തികരമായ ഉത്തരങ്ങള്‍ കിട്ടാതെ മീര ഉറങ്ങാന്‍ കിടന്നു.
നേരം പുലര്‍ന്നു തുടങ്ങി തന്റെ മാനത്തിനു നേരെ ചോദ്യശരങ്ങളെയ്ത അമ്മായിഅമ്മയ്ക്ക് മുന്നില്‍ അന്നാദ്യമായി അവള്‍ വാ തുറന്നു.
"ഹും ഇതിങ്ങനെയേ വരൂ. നീയൊരു ഫെമിനിച്ചിയല്ലേ" വൃദ്ധയായ ആ അമ്മയുടെ വാക്കുകള്‍ അവളുടെ തലച്ചോറിലൊരു കൊള്ളിയാന്‍ മിന്നിച്ചു. അതെ താനും ഫെമിനിസ്റ്റായിരിക്കുന്നു. എത്രയും വേഗമതിനു നിര്‍വചനം കണ്ടെത്തിയേ മതിയാവൂ. അവളുടെ വിരലുകള്‍ ആവേശത്തോടെ ഇന്റര്‍നെറ്റിലെ സെര്‍ച്ച് എന്‍ജിനുകള്‍ താണ്ടി. പിന്നെ ചുണ്ടിലൊരു ചിരിയും നിറച്ച് പതുക്കെ പുറത്തേക്കിറങ്ങി...

*****************


ഭാവ ഭേദങ്ങള്‍



അടഞ്ഞ റെയില്‍വേ ക്രോസിന്റെ മുന്നില്‍ കിതപ്പടക്കുന്ന ബസിലിരുന്ന് ഇന്ദു തന്റെ നരച്ച വാച്ചിലേക്ക് നോക്കി. 
5.30 
"ഈശ്വരാ"
ഒരാന്തലോടെ മുഖമുയര്‍ത്തി പണി തീരാത്ത മേല്‍പ്പാലത്തിന്റെ മുളച്ചു പൊങ്ങാന്‍ തുടങ്ങിയ കമ്പികളെ നോക്കി നെടുവീര്‍പ്പയച്ചപ്പോഴേക്കും തീവണ്ടി അലറിക്കരഞ്ഞും കൊണ്ട്  കടന്ന് പോയി. കാത്ത് കിടന്ന ബസുകള്‍ ഉണര്‍ന്ന് ഉഷാറായി. 
                    നരിക്കൂര്‍ കവലയിലെ സ്കൂള്‍ കുട്ടികളെ ചീത്ത വിളിക്കുന്ന കണ്ടക്ടറുടെ മുന്നിലൂടെ അവള്‍ ധൃതിയില്‍ ഇറങ്ങി നടന്നു. 
ആകാംക്ഷയോടെ വീടിനുള്ളിലേക്ക് ഓടേണ്ടി വന്നില്ല. വാതില്‍പ്പാളിയില്‍ വവ്വാലിനെപ്പോലെ തൂങ്ങി നില്‍പ്പുണ്ട് രാഘവന്‍.
" നില്‍ക്കെടീ അവിടെ. ആരുടെ പതിനാറടിയന്തിരത്തിനു പോയതാരുന്നു? "
സിരയില്‍ നുരയുന്ന മദ്യത്തോടൊപ്പം അയാളുടെ വാക്കുകളും കുഴഞ്ഞു മറിഞ്ഞു. 
" ഞാന്‍ ദിവസോം പണിക്ക് പോണതല്ലേ... " വാക്കുകള്‍ പരമാവധി നേര്‍പ്പിച്ചു ഇന്ദു. 
" ഹോ.. നീ വല്ല്യ ജോലിക്കാരിയാണല്ലോ അല്ലേ. ഹും!  " രാഘവന്‍ ഇന്ദുവിന്റെ മുഖത്തേക്ക് തറപ്പിച്ചു നോക്കി. ഒന്നും മിണ്ടാതെ അവള്‍ അകത്തേക്കു കയറിപ്പോയി. അയാള്‍ അസ്വസ്ഥതയോടെ തല കുടഞ്ഞു. ഭാര്യയുടെ ജോലിക്കാര്യമല്ല ഇപ്പോളയാളെ അലട്ടുന്നത്. അവളുടെ മുഖഭാവമാണ്. കുറേ നാളായി ഉത്തരമില്ലാത്ത കടങ്കഥ പോലെ ആ മുഖം. 
അവളെ ആദ്യമായി കണ്ടപ്പോള്‍ ആ മുഖത്തുണ്ടായ ഭാവം അയാള്‍ക്ക് കൃത്യമായി ഓര്‍മ്മയുണ്ട്. കല്യാണം കഴിഞ്ഞ ആദ്യ നാളുകളിലും ആ ഭാവം തനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞിരുന്നു. ആ കണ്ണുകള്‍ കഥ പറയുകയാണെന്ന് തോന്നിയിരുന്നു എന്നാലിന്ന്!. രാഘവന്‍ മുറുമുറുത്തുകൊ​ണ്ട് അകത്തേക്ക് കയറിപ്പോയി. 
      " എപ്പോഴാണ് തനിക്കാ കണ്ണുകളെ അറിയാതെ പോയത് ? " പല പല ചോദ്യങ്ങള്‍ ചുറ്റും നിന്ന് കണ്ണുരുട്ടുകയും പല്ലിളിക്കുകയും ചെയ്യുന്നു. സത്യത്തില്‍ കുറെ നാളുകള്‍ താനവളെപ്പറ്റി ചിന്തിച്ചിരുന്നില്ല. മദ്യവും മയ്കക്കു മരുന്നും അവളെ മനസ്സില്‍ നിന്നും നുള്ളിയെറിയുകയായിരുന്നു. 
താന്‍ ജീവിക്കുകയായിരുന്നോ ? അറിയില്ല. ദാരിദ്ര്യത്തിന്റെ ഒടുവിലത്തെ പടിയില്‍ നിന്നും അവള്‍  മെല്ലെ കരകയറാന്‍ ശ്രമിച്ചു. ഒരു ചെറിയ ജോലി... അവളൊരു ജോലിക്കാരിയാണെന്ന ഓര്‍മ്മ അയാളുടെ മനസ്സിനെ കൂടുതല്‍ അസ്വസ്ഥമാക്കുകയാണ്. ദേഷ്യം തീരാതെ അടിച്ചവശയാക്കുമ്പോഴും അവൾ കരഞ്ഞിരുന്നില്ല. ഭാവ വ്യത്യാസങ്ങളില്ലാതെ ഒരു ശില പോലെ അവളുടെ മനസ്സും ചിന്തയും  കൺകളും മരുഭൂവായിത്തീർന്നത്  ഒരു പക്ഷേ അയാൾ അറിഞ്ഞിരിക്കില്ല. 
അവളുടെ എല്ലാ മെല്ലാമായ അച്ഛൻ റോഡിൽ പിടഞ്ഞ് മരിച്ചപ്പോഴോ, ശ്മശാനത്തിന് മുന്നിലെ നീണ്ട ക്യൂവിൽ പൊരിവെയിലേറ്റ് നിന്നപ്പോഴോ അവളുടെ കണ്ണുകൾ നിറഞ്ഞില്ലെന്ന സത്യം അയാൾ പാടെ  വിസ്മരിച്ചു. തമാശ കേട്ടാൽ ചിരിക്കാത്ത അവളുടെ മുഖം അയാളെ ക്രുദ്ധനാക്കിയിരുന്നു.
       ഇന്നലെ താനിതേപ്പറ്റി ചോദിച്ചിരുന്നു. അല്ല വഴക്കിട്ടിരുന്നു. അവളപ്പോൾ ഭാവഭേദമില്ലാതെ മറ്റൊരു വിശേഷമറിയിച്ചു.
"നാളെ നമ്മുടെ പത്താം വിവാഹ വാർഷികമാണ്. " 
അപ്പോൾ താനെവിടെയായിരുന്നു ഇത്രയും കാലം? അതേക്കുറിച്ച് ഓർത്തപ്പോൾ തലയിലൊരിരുമ്പു കൂടം കൊണ്ടടി കിട്ടിയത് പോലെ അയാൾ പിടഞ്ഞു. ഇത്രയും കാലം താൻ സ്വയമറിയാതെ ജീവിക്കുകയായിരുന്നോ? സംശയങ്ങളുടെ പുഴുക്കൾ അയാളുടെ തലച്ചോറിൽ പുളച്ചു. ഭൂതകാലത്തിലേക്കൊരു തിരിഞ്ഞു നോട്ടം നടത്തവേ കണ്ണീരുണങ്ങാത്ത ഇന്ദുവിന്റെ മുഖം ..... അവളെ സങ്കടക്കടലിലേക്ക് താഴ്ത്തിയ നീണ്ട പത്ത് വർഷങ്ങൾ! ചിലപ്പോൾ തന്റെ ഇത്രയും കാലത്തെ ക്രൂരതയ്ക്ക് അവൾ പ്രതികാരം ചെയ്യുമോ?
ചിന്തകൾക്ക്  കടിഞ്ഞാൺ നഷ്ടമായപ്പോൾ രാഘവൻ ഞെട്ടി എഴുന്നേറ്റു പോയി. ഇനി അവളുടെ ഓരോ ചുവടും  നിരീക്ഷിക്കണം. ഭാവം തിരിച്ചറിയാൻ ശ്രമിക്കണം. ഇല്ലെങ്കിൽ, ഇല്ലെങ്കിൽ ചിലപ്പോള വളെന്നെ കൊന്നു കളയും
ഒരു ഭ്രാന്തനെപ്പോലെ അയാൾ ആടിയുലഞ്ഞ് അടുക്കളയിലേക്ക് ചെന്നു. 
     ഇന്ദു തനിക്ക് ചോറ് വിളമ്പുകയാണ്. അയാളുടെ മനസ്സ് തണുത്തു. ഒരു നിമിഷം കൊളളിയാൻ പോലെ ഒരു സംശയം അയാളുടെ മനസ്സിലൂടെ പാഞ്ഞു.
ഇതിൽ വിഷം ചേർത്തിട്ടുണ്ടാവുമോ? 
രാഘവൻ ഒറ്റച്ചവിട്ടിന് ചോറ്റു പാത്രം തെറിപ്പിച്ചു. നിസ്സാഹായതയോടെ ഇന്ദു തറയിലേക്ക് ഊർന്നിരുന്നു. നിറഞ്ഞ കൺപീലികൾക്കിടയിലൂടെ ഊറി വന്ന ഒരു തുള്ളി  ചോറ്റു പാത്രത്തിൽ വീണുടഞ്ഞത് രാഘവൻ കണ്ടില്ല. അയാളുടെ സംശയങ്ങൾക്ക് മൂർച്ചയേറിക്കൊണ്ടേയിരുന്നു.ഒളിഞ്ഞും തെളിഞ്ഞും അയാൾ ഭാര്യയുടെ മുഖത്തേക്ക് നോക്കി. അവളുടെ ഭാവഭേദങ്ങൾ തിരിച്ചറിയാൻ അയാൾ ശ്രമിക്കുകയായിരുന്നു. 
തന്നെ തോൽപ്പിക്കുന്നതിന് മുൻപ് അവളെ തോൽപ്പിക്കണം. എന്തോ തീരുമാനിച്ചുറച്ച മട്ടിൽ അയാൾ അടുക്കളയിലെ കറിക്കത്തി തിരഞ്ഞു.
        തളർന്നുറങ്ങുന്ന ഇന്ദുവിന്റെ മുഖത്തേക്കയാൾ ഭീതിയോടെ നോക്കി. വല്ലാത്തൊരു ശക്തി അയാളുടെ മനസ്സിലും കൈയിലെ കത്തിയിലേക്കും നിറഞ്ഞു.  തലച്ചോറിലെ മുഴക്കത്തിന് മുന്നിൽ ഇന്ദുവിന്റെ നേർത്ത നിലവിളി അലിഞ്ഞു പോയി. 
തിളങ്ങുന്ന കത്തിമുനയിൽ പിടയുന്ന ആത്മാവിനെ വല്ലാത്തൊരു ചിരിയോടെ നോക്കുകയായിരുന്നു അയാൾ.  തണുത്ത് മരവിച്ച ഇന്ദുവിന്റെ മുഖത്തെന്താണ് ഭാവം? ഇല്ല. തനിക്കത് മനസിലാവുന്നില്ല. കത്തിമുന വീണ്ടും നെടുകെയും കുറുകെയും പാഞ്ഞു. രക്തത്തിൽ കുളിച്ച് വിവശനായി അയാൾ കട്ടിലിലേക്കിരുന്നു. എന്നിട്ടും അയാൾക്ക് സമാധാനം കിട്ടിയില്ല. അയാൾ ആ ശവശരീരവും വലിച്ചുകൊണ്ടോടി. സെപ്റ്റിക് ടാങ്കിൽ അവളെ മൂടുമ്പോൾ മാത്രം അവളുടെ ഭാവമെന്താണെന്ന് നോക്കാൻ അയാൾ മറന്നിരുന്നു.
"അച്ഛാ........" ചിന്നു  മോളുടെ ആർത്ത നാദം ബോധമണ്ഡലത്തിൽ വന്നു തട്ടിയപ്പോൾ രാഘവൻ ഞെട്ടി വിറച്ചു പോയി
"എന്റെ മോള്.... എവിടെയായിരുന്നു ഇവരെല്ലാം?. തന്റെ ഇന്ദു,  ചിന്നു മോള് ....."
പ്രജ്ഞയിലേക്ക് കറുത്ത കാറ്റ് വീശുമ്പോഴേക്കും അയാളുടെ മുഖത്ത് താനറിയാതൊരു ഭാവം നിറഞ്ഞു കഴിഞ്ഞിരുന്നു.
                   **** --------- ** **
                     

Comments

Post a Comment

Popular posts from this blog

കദനം വിതയ്ക്കുന്ന കനൽ വഴികൾ

കനൽ വീഥികൾ